ആലപ്പുഴ : വേനൽച്ചൂടിൽ ആലപ്പുഴ മുല്ലയ്ക്കൽ തെരുവിലെത്തുന്നവർക്ക് ആശ്വാസമാവുകയാണ് സംഭാരമുക്ക്. വർഷങ്ങളായി നഗരത്തിൽ വിശന്നിരിക്കുന്നവരെ അന്നമൂട്ടുന്ന അത്താഴക്കൂട്ടത്തിന്റെ പുതിയ സംരംഭമാണിത്. മുല്ലയ്ക്കൽ ജംഗ്ഷനിൽ ദിവസവും രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പ്രവർത്തനം. ശുദ്ധമായ തൈരിൽ പച്ചമുളകും ഇഞ്ചിയും പുതിനയിലയുമടക്കം അരച്ച് ചേർത്തുണ്ടാക്കുന്ന സംഭാരമാണ് വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. വൈകുന്നേരങ്ങളിൽ മഴ ശക്തമായിട്ടുണ്ടെങ്കിലും പകൽച്ചൂടിന് കുറവില്ലാത്തതിനാൽ മുല്ലയ്ക്കലിലെത്തുന്ന ധാരാളം പോരാണ് സംഭാരം കുടിക്കാനെത്തുന്നതെന്ന് അത്താഴക്കൂട്ടം സംഘാടകനായ നൗഷാദ് പറയുന്നു. പ്രതിദിനം ഇരുപത് ലിറ്റർ തൈര് വാങ്ങിയാണ് സംഭാരം തയാറാക്കുന്നത്. അത്താഴക്കൂട്ടത്തിന് സമാനമായി സ്പോൺസർമാരെ കണ്ടെത്തിയാണ് പ്രവർത്തനം. എല്ലാ ദിവസവും അഞ്ഞൂറ് ഗ്ലാസിലധികം സംഭാരം വിതരണം ചെയ്യുന്നുണ്ട്. തറവാട് അനാഥാലയത്തിന്റെ കെയർ ടേക്കർ കൂടിയായ രജി മധുവാണ് സംഭാര വിതരണവുമായി വീഥിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |