തിരുവല്ല: മതേതരത്വം കള്ളനാണയമാണെന്നും മതവും ജാതിയും വർഗവും വർണവുമൊക്കെയുള്ള സാമൂഹ്യസത്യങ്ങൾ പച്ച പോലെ നിലനിൽക്കുമ്പോൾ ഇതൊന്നുമില്ലെന്ന് പറയുന്നത് പൊള്ളത്തരമാണെന്നും
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വിവേചനമാണ് ജാതി ചിന്തയുണ്ടാക്കുന്നത്. ഡോ. പല്പുവിനുണ്ടായ ജാതി വിവേചനത്തിൽ നിന്ന് വളർച്ച പ്രാപിച്ച പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങളില്ലാതെ ഈഴവ സമുദായം വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. ഇതുമൂലം തൊഴിലുറപ്പിൽത്തന്നെ നിൽക്കുകയാണ് ഭൂരിഭാഗവും. ഏഴ് ജില്ലകളിൽ സമുദായത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്ല. സംഘടിത മതവിഭാഗങ്ങൾ അധികാരത്തിലേറി സ്വകാര്യസ്വത്തായി വേണ്ടതെല്ലാം ഒപ്പിട്ടെടുത്തു. സർക്കാർ സർവീസിൽ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞ് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടപ്പാക്കി. തിരുവിതാംകൂർ ദേവസ്വംബോർഡിൽ പ്രാതിനിധ്യം കുറവുള്ള സമുദായങ്ങൾക്കായി സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ സർക്കാർ തയ്യാറാകുമോ?..
സംഘടിത മതവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുമ്പോൾ അധഃസ്ഥിത പിന്നാക്കവിഭാഗങ്ങൾക്ക് അവഗണനയും പീഡനവുമാണ്. സാമൂഹ്യനീതിക്ക് നിരക്കാത്ത പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ, ബ്രേക്കിംഗ് ന്യൂസിനുവേണ്ടി തരംതാണ വിഷയങ്ങളിലാണ് വിവാദമുണ്ടാക്കുന്നത്. അധികാരത്തിലെത്തിയ സി. കേശവനെയും ആർ. ശങ്കറിനെയും ഗൗരിഅമ്മയെയും വി.എസ്. അച്യുതാനന്ദനെയും പിണറായി വിജയനെയുമെല്ലാം ജാതി പറഞ്ഞ് ആക്ഷേപിച്ച് ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടന്നു. ചാതുർവർണ്യ വ്യവസ്ഥ പോലെ ജനസംഖ്യാവർദ്ധനയിലൂടെ അധികാരം പിടിച്ചെടുക്കാനും, മറ്റുള്ളവരെ ഇല്ലാതാക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |