□ഓൺലൈൻ-ഓഫ് ലൈൻ മിക്സഡ് മോഡൽ ക്ളാസുകൾ
തിരുവനന്തപുരം: ഗവേഷണത്തിന് മുൻതൂക്കം നൽകുന്ന, നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചും എല്ലാവിഷയങ്ങൾക്കും ഇന്റേൺഷിപ്പ് നിർബന്ധമാക്കിയും ഉന്നതവിദ്യാഭ്യാസം ഉടച്ചുവാർക്കാൻ ശുപാർശ.
ഗവേഷണത്തോടൊപ്പമുള്ള ബിരുദകോഴ്സുകൾക്ക് ലോകത്തെവിടെയും അംഗീകാരമുള്ളതിനാൽ വിദേശത്ത് ജോലിതേടുന്നവർക്ക് ഗുണകരമാവുമെന്നതിനാലാണ്, സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലും കോളേജുകളിലും നാലുവർഷ ബിരുദകോഴ്സുകൾ നിർദ്ദേശിക്കുന്നത്. മൂന്നുവർഷ ബിരുദം നേടിയവർക്ക് വിദേശത്ത് ജോലി സാദ്ധ്യത കുറവാണ്. ശാസ്ത്രവിഷയങ്ങളിൽ ആറു മാസത്തെ മിനിപ്രോജക്ടും എല്ലാ വിഷയങ്ങൾക്കും രണ്ടുമാസത്തെ ഇന്റേൺഷിപ്പും നിർബന്ധമാക്കും. പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവണം ബിരുദ പ്രവേശനമെന്നും പ്രൊഫ. ശ്യാം ബി. മേനോൻ അദ്ധ്യക്ഷനായ കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി.
എല്ലാ കോഴ്സുകൾക്കും ഓൺലൈൻ, ഓഫ്‌ലൈൻ മോഡൽ ക്ലാസുകളുള്ള മിക്സ് മോഡൽ നടപ്പാക്കണം. ഓൺലൈൻ ക്ലാസിലിരുന്നാലും ഹാജർ നൽകണം. നിലവിലെ സൗകര്യങ്ങളുപയോഗിച്ച് രണ്ട് ഷിഫ്റ്റ് ക്ലാസുകളും സായാഹ്ന കോഴ്സുകളും നടത്തണം. പുതിയ കോളേജുകൾ നിർമ്മിച്ചില്ലെങ്കിലും മൂന്ന് കോളേജുകളുടെ ഫലം ഇതിലൂടെ ഉണ്ടാവും. കോളേജുകൾക്ക് കൂടുതൽ സ്വയംഭരണം നൽകണം. ഒരു കോഴ്സിന്റെ നിശ്ചിത സെമസ്റ്ററുകൾ പൂർത്തിയാക്കിയാൽ, ബാക്കി സംസ്ഥാനത്തെ മറ്റൊരു സർവകലാശാലയിൽ പഠിക്കാൻ അവസരമുണ്ടാവണം. അന്താരാഷ്ട്ര തലത്തിൽ മറ്റ് സർവകലാശാലകളുമായി സഹകരണമുണ്ടാക്കണം. അധികയോഗ്യതകൾ നേടാനും നൈപുണ്യവികസനത്തിനും ഇത് സഹായിക്കും.
ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമടക്കം ഗുണകരമാവുന്ന തരത്തിൽ വൈകിട്ട് അഞ്ചു മുതൽ രാത്രി 10 വരെ ഗവ, സ്വാശ്രയ, എയ്ഡഡ് കോളേജുകളിൽ സായാഹ്ന കോളേജുകൾ പ്രവർത്തിക്കണം. നിലവിലെ കോളേജുകളിൽ കരാറടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാം. കോളേജുകളിലെ ക്ലാസ് മുറികൾ, ലൈബ്രറി, ലാബ് എന്നിവ ഉപയോഗിക്കാമെന്നതിനാൽ അധികബാദ്ധ്യതയുണ്ടാവില്ല. പാർട്ട് ടൈം ഗവേഷണത്തിനുള്ള നടപടിക്രമങ്ങൾ ഉദാരമാക്കണം. യോഗ്യരായ എല്ലാവർക്കും പാർട്ട് ടൈം ഗവേഷണത്തിന് അവസരമൊരുക്കണമെന്നും റിപ്പോർട്ടിലുണ്ട്.
നാലുവർഷ
ബിരുദം
കേരളത്തിൽ സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോഴ്സുകൾക്കൊഴികെ നിലവിൽ നാലുവർഷ ബിരുദ കോഴ്സുകളില്ല. അവിടെ, ബി.ടെക് എട്ടാം സെമസ്റ്ററിനകം നാല് അധിക വിഷയങ്ങളും പ്രോജക്ടും പൂർത്തിയാക്കിയാൽ 'ബിടെക് ഇൻ സിവിൽ എൻജിനിയറിംഗ് വിത്ത് മൈനർ ഇൻ ആർക്കിടെക്ചർ' എന്ന മൈനർബിരുദം കൂടി ലഭിക്കും.
നാലുവർഷ ബിരുദകോഴ്സുകൾ വിജയിക്കുന്നവർക്ക് ബിരുദാനന്തരബിരുദം കൂടാതെ ഗവേഷണം നടത്താമെന്നാണ് യു.ജി.സി നിർദ്ദേശം. അത്യാധുനിക ബിരുദ കോഴ്സുകൾക്കുശേഷം ഗവേഷണത്തിന് അവസരമൊരുങ്ങുന്നതോടെ, ഗുണനിലവാരം ഉയരുമെന്നാണ് പ്രതീക്ഷ.
നാലുവർഷ ബിരുദം കഴിഞ്ഞാൽ പി.ജി ഒരുവർഷം മതിയെന്ന ശുപാർശയും സർക്കാരിനു മുന്നിലുണ്ട്. ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കോമേഴ്സ്, ബയോളജിക്കൽ സയൻസ് മേഖലകളിലാവും തുടക്കത്തിൽ നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുക.
''വിദ്യാർത്ഥികളെ അദ്ധ്യാപകർ തുടർച്ചയായി വിലയിരുത്തുന്ന രീതിയാണ് വേണ്ടത്. അതിനായി ഇന്റേണൽമാർക്ക് 40ശതമാനമാക്കും. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരമുയർത്താനുള്ള ശുപാർശകളാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്.''
പ്രൊഫ. സാബുതോമസ്
വി.സി, എം.ജി സർവകലാശാല
(ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനംഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |