ന്യൂഡൽഹി: 1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ റാഞ്ചിയപ്പോൾ, യാത്രക്കാരുടെ മോചിപ്പിക്കുന്നതിന് പകരമായി വിട്ടയയ്ക്കപ്പെട്ട അൽ ഉമർ മുജാഹിദ്ദീൻ സ്ഥാപകൻ അഹമ്മദ് സർഗർ എന്ന ലൻട്രത്തിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു.
അൽക്വയ്‌ദ, ജെയ്ഷെ മുഹമ്മദ്, ജമ്മു കാശ്‌മീർ ലിബറേഷൻ ഫ്രണ്ട് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള സർഗർ ഇന്ത്യയ്ക്കും ലോകസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഇയാൾക്ക് പാകിസ്ഥാനിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചെന്നും വിജ്ഞാപനത്തിൽ പറയുന്നു. ശ്രീനഗറിലെ ഗാനി മൊഹല്ല സ്വദേശിയായ 52കാരൻ സർഗറിനെ യു.എ.പി.എ പ്രകാരമാണ് ഭീകരനായി പ്രഖ്യാപിച്ചത്.
മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്‌ദിന്റെ മകളെ തട്ടിക്കൊണ്ടുപോയത് അടക്കം കൊലപാതകം, ഭീകരാക്രമണ ഗൂഢാലോചന തുടങ്ങിയ കേസുകളിൽ പ്രതിയായ സർഗർ 1992 മുതൽ ശ്രീനഗറിൽ ജയിലിൽ തടവിലിരിക്കെയാണ് 1999ൽ ഭീകരർ കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഐ.സി - 814 ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയത്.
അഫ്ഗാനിസ്ഥാനിലെ കണ്ടഹാറിലേക്ക് കൊണ്ടുപോയ വിമാനത്തിൽ ബന്ദികളാക്കിയ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ സർഗറിനൊപ്പം ജയ്ഷെ മുഹമ്മദ് ഭീകരസംഘടനാ മേധാവി മൗലാനാ മസൂദ് അസർ, അൽഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയ്യിദ് ഷെയ്ഖ്, ജയ്ഷെ മുഹമ്മദ് ഭീകരൻ സഹൂർ മിസ്ട്രി എന്നിവരെയും ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇതിൽ സഹൂർ മിസ്ട്രിയെ കഴിഞ്ഞ മാസം കറാച്ചിയിൽ അജ്ഞാതർ വെടിവച്ചു കൊന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |