ന്യൂഡൽഹി: പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം. ഈ വർഷം സെപ്തംബർ 30 വരെയാണ് തീരുവ ഒഴിവാക്കിയിരിക്കുന്നത്. ടെക്‌സ്റ്റൈൽ വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നിലവിൽ പരുത്തി ഇറക്കുമതിക്ക് അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും (ബി.സി.ഡി) അഞ്ച് ശതമാനം കാർഷിക അടിസ്ഥാന സൗകര്യവികസന സെസും (എ.ഐ.ഡി.സി) ആണുള്ളത്. സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) ആണ് പരുത്തി ഇറക്കുമതിക്ക് മേലുള്ള ഈ തീരുവകൾ ഒഴിവാക്കുന്നതായി അറിയിച്ചത്.
കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ടെക്‌സ്റ്റൈൽ മേഖലയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിക്കാൻ സഹായിക്കുമെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്സ്‌പോർട് ഓഗനൈസേഷൻ പ്രസിഡന്റ് എ.ശക്തിവേൽ പറഞ്ഞു. തുണിത്തരങ്ങളുടെ കയറ്റുമതി വർദ്ധിക്കുന്നതിനൊപ്പം നൂലിന്റെയും തുണിയുടെയും വില കുറയാനും കാരണമാകും.അടുത്തിടെ അമേരിക്കയടക്കം പല രാജ്യങ്ങളിലേക്കുമുള്ള വസ്ത്ര കയറ്റുമതിയിൽ ഇന്ത്യ വിപണി വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും യു.എ.ഇയുമായും ഓസ്‌ട്രേലിയയുമായുമുള്ള സ്വതന്ത്ര വ്യാപാര കരാർ അതിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് സർക്കാർ എല്ലാ പിന്തുണയും നൽകിയിട്ടുണ്ടെന്നും 2030ഓടെ ടെക്‌സ്‌റ്റൈൽ കയറ്റുമതി 100 ബില്യൺ ഡോളറിലെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |