പത്തനംതിട്ട : മൂന്നര വർഷം കഴിഞ്ഞിട്ടും കോഴഞ്ചേരി പാലത്തിന്റെ പണി തീർന്നില്ല. സ്ഥലമേറ്റെടുപ്പിന്റെ പേരിലാണ് പണി നിറുത്തിവച്ചിരിക്കുന്നത്. ജനുവരിയിൽ സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങുമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും നിശ്ചയിച്ച തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാൻ വൈകിയതോടെ പ്രതിസന്ധി തുടരുകയായാണ്.
2018 ഡിസംബറിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. 2021 ഡിസംബർ 31ന് കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിക്ക് അപ്രോച്ച് റോഡ് അടക്കം 19.69 കോടി രൂപയാണ് എസ്റ്റിമേറ്റ്. സ്ഥലമേറ്റെടുക്കൽ ഒഴികെ 16.47 കോടി രൂപയാണ് പാലം പണിക്കായി ചെലവിടുന്നത്. കോഴഞ്ചേരി ഭാഗത്ത് തൊണ്ണൂറ് മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിച്ചാണ് പണിനടക്കുന്നത്. ഈ അപ്രോച്ച് റോഡിന്റെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റോഡിലാണ് എത്തുക. നിലവിലുള്ള പാലം നിലനിറുത്തി വൺവേ നടപ്പാക്കി ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനാണ് പദ്ധതി.
207.2 മീറ്റർ നീളത്തിലാണ് പാലം പണിയുന്നത്. നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതി. ആർച്ച് പാലമാണ് നിർമ്മിക്കുന്നത്. സ്റ്റീൽ കേബിൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്താണ് പാലം നിർമ്മിക്കുക. പഴയ പാലത്തിന്റെ ഉയരത്തിൽത്തന്നെയാണ് പുതിയ പാലവും. ഇരുകരകളിലുമുള്ള നിർമ്മാണ ജോലി മദ്ധ്യ ഭാഗത്ത് എത്തിയപ്പോഴാണ് പണി നിലച്ചത്. നടുക്ക് ഇതുവരെ നിർമ്മാണ പ്രവർത്തനം നടന്നിട്ടില്ല. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്റെ അതേ മാതൃകയിൽ ആർച്ച് പാലമാണ് നിർമ്മിക്കുന്നത്.
നിർമ്മാണ ചെലവ് :
19.69 കോടി രൂപ
നീളം : 207.2 മീറ്റർ
വീതി : 12 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |