പൊന്നാനി: കാലവും ഭക്ഷണ രീതികളും മാറിയെങ്കിലും പൊന്നാനിയിലെ റമദാൻ വിഭവങ്ങളിൽ മാറാതെ നിൽക്കുന്ന രണ്ടിനങ്ങളാണ് ജീരകക്കഞ്ഞിയും തരിക്കഞ്ഞിയും. വലിയ നോമ്പുതുറക്കൊപ്പമാണ് ജീരകക്കഞ്ഞി. മുത്താഴത്തിനൊപ്പമാണ് തരിക്കഞ്ഞി. രണ്ട് പാനീയങ്ങളും പതിവു തെറ്റാതെ ഇപ്പോഴും തുടരുന്നു.
റമദാനിലെ മുപ്പത് ദിവസവും വേറെ വേറെ വീടുകളിൽ പോയി മുത്താഴം കഴിക്കുന്ന മുത്താഴ കമ്മിറ്റികൾ കഴിഞ്ഞ കാലങ്ങളിൽ പൊന്നാനിയിൽ സജീവമായിരുന്നു. കൂട്ടുകുടുംബ രീതികൾ ഇല്ലാതായതോടെ മുത്താഴ കമ്മിറ്റികൾ ഇല്ലാതായി. വലിയ തറവാടു വീടുകളുടെ കയ്യാലകൾ സൗഹൃദ കൂട്ടായ്മകളുടെ കേന്ദ്രങ്ങളായിരുന്നു. കയ്യാല കമ്മിറ്റികൾ എന്നാണ് ഈ കൂട്ടായ്മകൾ അറിയപ്പെട്ടിരുന്നത്. റമദാൻ മാസമാകുന്നതോടെ കയ്യാല കമ്മിറ്റികൾ മുത്താഴ കമ്മിറ്റികളായി മാറും. വീടുകളിൽ മുത്താഴം കുറഞ്ഞതോടെ തരിക്കഞ്ഞി ഹോട്ടലിലേക്ക് വഴിമാറി. പൊന്നാനി അങ്ങാടിയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും തരിക്കഞ്ഞി ലഭ്യമാണ്. തറാവീഹ് നമസ്‌കാര ശേഷം തരിക്കഞ്ഞി കുടിക്കാൻ നിരവധി പേരാണ് എത്തുന്നത്.
ഔഷധഗുണമുള്ള ജീരകക്കഞ്ഞി
രണ്ട് നോമ്പുതുറയാണുണ്ടാകുക. മഗ്രിബ് ബാങ്ക് വിളിച്ചയുടനെ ഉള്ളതിന് ചെറിയ നോമ്പ് തുറയെന്ന് പറയും. ഈത്തപ്പഴവും ജ്യൂസും എണ്ണക്കടികളും ഫ്രൂട്ട്സുമാണ് ഇതിലുണ്ടാകുക. നമസ്‌കാരം കഴിഞ്ഞെത്തിയ ശേഷമാണ് വലിയ നോമ്പുതുറ. ഇതിൽ പത്തിരിയൊ ദോശയൊ വെള്ളപ്പമൊ ആയിരിക്കും വിഭവം. കറിയുമുണ്ടാകും. ഇതോടൊപ്പം കുടിക്കാനാണ് ജീരകക്കഞ്ഞി. മരുന്ന് കഞ്ഞിയെന്നും ഇതിന് പറയും. ഏറെ ഔഷധ ഗുണമുള്ളതാണിത്. ജീരകം, മഞ്ഞൾ, തേങ്ങ, മറ്റ് ഔഷധക്കൂട്ടുകൾ എന്നിവ ചേർത്തുള്ള കഞ്ഞിയാണിത്. കഴിഞ്ഞ തലമുറയിലുള്ളവർക്കിത് നിർബന്ധമായിരുന്നു. പുതിയ തലമുറയും ഇത് തുടരുന്നു. കഞ്ഞിയോടൊപ്പം കഴിക്കാൻ പച്ചപ്പഴം ഉടച്ചതും മീൻ മുളകിട്ടതുമുണ്ടാകും. പച്ചപ്പഴം ഉടച്ചതിൽ തേങ്ങയും മഞ്ഞളുമിട്ടാണ് തയ്യാറാക്കുക. ചെറിയ മീനു കൊണ്ടാണ് മുളകു കറിയുണ്ടാക്കുക.
ക്ഷീണമകറ്റാൻ തരിക്കഞ്ഞി
തറാവീഹ് നമസ്‌കാരം കഴിഞ്ഞ ശേഷം ക്ഷീണമകറ്റാനുള്ള പതിവു പാനീയമാണ് തരിക്കഞ്ഞി. പാൽ, റവ, സേമിയ, അണ്ടിപ്പരിപ്പ് എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുക. തരിക്കഞ്ഞിക്കൊപ്പം കഴിക്കാൻ നോമ്പുതുറ വിഭവങ്ങളിലെ ഏതെങ്കിലും ഇനങ്ങളുണ്ടാകും. മുത്താഴമെന്നാണ് ഇതിന് പറയുക. മുൻ കാലങ്ങളിൽ ഒട്ടുമിക്ക വീടുകളിലും മുത്താഴം ഏറെ സമൃദ്ധമായി നടന്നിരുന്നു. തരിക്കഞ്ഞിയായിരുന്നു ഇതിൽ സ്‌പെഷൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |