SignIn
Kerala Kaumudi Online
Thursday, 25 April 2024 11.27 AM IST

പള്ളിവേട്ട കഴിഞ്ഞു, ശ്രീപദ്മനാഭന് ഇന്ന് ആറാട്ട്

pallivetta

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ക്ഷേത്ര ചടങ്ങുകളോടെ നടന്നു. ആറാട്ട് ഇന്ന് നടക്കും.

ഉടവാളേന്തിയ ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമയുടെ അകമ്പടിയോടെ ശ്രീപദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹം സ്വർണ ഗരുഡവാഹനത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹ മൂർത്തിയെയും വെള്ളിവാഹനത്തിലും പടിഞ്ഞാറെനട വഴി പുറത്തേക്ക് എഴുന്നള്ളിച്ചതോടെ പള്ളിവേട്ടയ്ക്ക് തുടക്കമായി. പൊലീസും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടിയേകി. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായി വേട്ടപ്പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തി. തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരി അമ്പും വില്ലും ആവാഹിച്ച് രാമവർമ്മയ്‌ക്ക് കൈമാറി. അദ്ദേഹം കരിക്കിൽ അമ്പെയ്‌തതോടെ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയ്‌ക്ക് സമാപനമായി. ഉത്സവ ശീവേലിക്ക് ശേഷമാണ് വേട്ടക്കെഴുന്നള്ളത്ത് തുടങ്ങിയത്. സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളം റവന്യൂ ഉദ്യാഗസ്ഥർ പൂർവാചാരപ്രകാരം അലങ്കരിച്ചിരുന്നു. ഭരണസമിതി അംഗങ്ങളായ ആദിത്യവർമ, കുമ്മനം രാജശേഖരൻ, പ്രൊഫ. പി.കെ. മാധവൻ നായർ, എക്‌സിക്യുട്ടീവ് ഓഫീസർ ബി. സുരേഷ്‌കുമാർ, മാനേജർ ബി. ശ്രീകുമാർ തുടങ്ങിയവർ എഴുന്നള്ളത്തിന് അകമ്പടി സേവിച്ചു. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് പള്ളിവേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയത്. വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ കടന്നു. തുടർന്ന് ഒറ്റക്കൽ മണ്ഡപത്തിൽ പദ്മനാഭസ്വാമി വിഗ്രഹം വച്ച് മുളയീട് പൂജ നടത്തി. ഇന്ന് വൈകിട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. പുലർച്ചെ 5ന് പശുവിനെ മണ്ഡപത്തിലെത്തിച്ച് പള്ളിക്കുറുപ്പ് ദർശനവും തുടർന്ന് വിഗ്രഹങ്ങൾക്ക് നിർമ്മാല്യവും നടത്തും. വൈകിട്ട് 5ന് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡ വാഹനങ്ങളിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി കൃഷ്ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെയാണ് ആറാട്ട് ഘോഷയാത്ര തുടങ്ങുക. ഇരവിപേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ത്രിവിക്രമംഗലം മഹാവിഷ്‌ണു ക്ഷേത്രം, തൃപ്പാദപുരം മഹാദേവ ക്ഷേത്രം, ശ്രീവരാഹം വരാഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തിയ ശേഷം ഇവയെല്ലാം ചേരുന്ന കൂടിയാറാട്ടാണ് ശംഖുംമുഖത്ത് നടക്കുക. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനുള്ളിൽ കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. കടലിലെ ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തിൽ രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. തന്ത്രിയുടെ അസൗകര്യം മൂലം മാറ്റിവച്ച ബ്രഹ്മകലശം ഉൾപ്പെടെയുള്ള ചടങ്ങുകൾ ആറാട്ടിന് ശേഷം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.