മുഖ്യമന്ത്രി വിളിച്ച യോഗം 22ന്
തിരുവനന്തപുരം:നഗരത്തിൽ താളം തെറ്റിയ സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിൽ അടിയന്തര ഇടപെടൽ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ചർച്ച ചെയ്യാൻ 22ന് മുഖ്യമന്ത്രി യോഗം വിളിച്ചു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിലാണ് മീറ്റിംഗ്. മന്ത്രിമാരായ എം.വി ഗോവിന്ദൻ,ജില്ലയിലെ മന്ത്രിമാർ,സ്‌മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന മണ്ഡലത്തിലെ എം.എൽ.എമാർ,സ്‌മാർട്ട് സിറ്റി അധികൃതർ,നഗരസഭ പ്രതിനിധികൾ,കെ.എസ്.ഇ.ബിയിലെയും ജല അതോറിട്ടിയിലെയും ഉദ്യോഗസ്ഥർ,പൊലീസ്,ജില്ലാ കളക്‌ടർ,ബന്ധപ്പെട്ട വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. മാസങ്ങളായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സ്‌മാർട്ട് റോഡുകളുടെ നിർമ്മാണത്തിൽ നഗരവാസികൾ വലഞ്ഞിരുന്നു.ഇതിൽ പല സ്ഥലങ്ങളിലും കുഴിയെടുത്തതല്ലാതെ ജോലികളൊന്നും നടക്കുന്നില്ല.പരാതികൾ വർദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി പ്രശ്‌നത്തിൽ ഇടപെട്ടത്.നിർമ്മാണം നടക്കുന്നത് മൂലമുള്ള ഗതാഗതക്കുരുക്കിൽ പല ദിവസങ്ങളിലും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരടക്കം ഗതാഗതക്കുരുക്കിൽ പെട്ടിരുന്നു. മഴക്കാലം കൂടിയെത്തിയതോടെ നഗരത്തിലെ റോഡുകളുടെ അവസ്ഥ പരിതാപകരമായി. ഇതുസംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞദിവസങ്ങളിൽ കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഒടുവിലാണ് മുഖ്യമന്ത്രി നേരിട്ട് സ്‌മാർട്ട് റോഡുകളുടെ കാര്യത്തിൽ ഇടപെടൽ നടത്തുന്നത്.
നഗരസഭയുടെ നിലപാട് ഇങ്ങനെ
സ്‌മാർട്ട് സിറ്റി പദ്ധതികൾ ടെൻഡറെടുത്ത് നടക്കുന്ന പല കരാറുകാർക്കും ആവശ്യത്തിന് മാനവവിഭവ ശേഷിയില്ലെന്നാണ് നഗരസഭയുടെ വിലയിരുത്തൽ.കൂടുതൽ തൊഴിലാളികളെ രംഗത്തിറക്കി പദ്ധതി അതിവേഗം പൂർത്തിയാക്കണമെന്നാണ് നഗരസഭയുടെ നിലപാട്. മഴക്കാലം എത്തുംമുമ്പേ പകലും രാത്രിയുമായി നിന്ന് ജോലികൾ പൂർത്തിയാക്കണമെന്ന് നഗരസഭ ആവശ്യപ്പെടും. ഇപ്പോൾ കുഴിച്ചിരിക്കുന്ന റോഡുകളുടെയെങ്കിലും പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് നഗരസഭയുടെ നിലപാട്.നഗരസഭ ഇടപെട്ട് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തിയിട്ടുണ്ട്.
സർവത്ര നഷ്‌ടം
2021 മേയിൽ നിർമ്മാണം പൂർത്തീകരിക്കേണ്ട 1135 കോടി രൂപയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് 650 കോടി രൂപയുടെ സ്‌മാർട്ട് റോഡ് പദ്ധതി. നഗരഹൃദയത്തിലെ 9 വാർഡുകളിലെ 15 പ്രധാനപ്പെട്ട റോഡുകളുടെ നവീകരണമാണ് ആദ്യഘട്ടത്തിൽ പൂർത്തീകരിക്കേണ്ടിയിരുന്നത്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് 2022 മേയ് വരെ സമയം ദീർഘിപ്പിച്ച് നൽകിയത്.എന്നാൽ പദ്ധതി കാലാവധി അവസാനിക്കാൻ ഒരുമാസം മാത്രമുള്ളപ്പോൾ 139 കോടി രൂപ മാത്രമാണ് ചെവഴിച്ചിട്ടുളളത്.പദ്ധതിച്ചെലവിന്റെ വെറും 12% മാത്രമാണിത്.പൂർത്തീകരിച്ച പദ്ധതിക്ക് ചെലവിട്ട തുക 4.98 കോടി രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |