തിരുവനന്തപുരം: സംഘടനാനേതാക്കൾക്കെതിരെ അച്ചടക്കനടപടിയെടുത്തതിനെ ചൊല്ലി കെ.എസ്.ഇ.ബിയിൽ ഭരണാനുകൂല സംഘടന നടത്തുന്ന സമരം ഒത്തുതീർക്കാൻ സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സമവായ നീക്കം. മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലനും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിമും വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി ഇന്നലെ അനൗപചാരിക ചർച്ച നടത്തി. സമരം ചെയ്യുന്ന നേതാക്കളുമായി മന്ത്രി സംസാരിച്ച് അവർക്കുകൂടി സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കണമെന്നാണ് ആവശ്യം.
എന്നാൽ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമേ മന്ത്രി ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്നാണ് സൂചന. സമരങ്ങൾ അതിരുവിട്ട് പോകുന്നതിനോട് മുഖ്യമന്ത്രിക്കും സർക്കാരിനും യോജിപ്പില്ല. സംസ്ഥാനത്തെ വ്യവസായാന്തരീക്ഷം പ്രതികൂലമാക്കാനും കേരളം സമരങ്ങളുടെ നാടെന്ന ചീത്തപ്പേരുണ്ടാക്കുന്നത് വികസനത്തിന് എതിരാകുമെന്നുമാണ് സർക്കാരിന്റെ ആശങ്ക.
അതേസമയം, സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിച്ചെങ്കിലും അവരെയെല്ലാം സ്ഥലംമാറ്റിയത് അസോസിയേഷൻ അംഗീകരിച്ചിട്ടില്ല. സമരം ശക്തമായി തുടരും. തിങ്കളാഴ്ച മുതൽ ഉപരോധസമരമുൾപ്പെടെയുള്ള കടുത്ത നിലപാടിലേക്ക് സംഘടന നീങ്ങിയേക്കുമെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സമവായ നീക്കവും നടക്കുന്നത്.
കെ.എസ്.ഇ.ബി സമരക്കാരോട് ചെയർമാൻ
'വെറുതെ മഴയും
വെയിലുമേറ്റിട്ട്കാര്യമില്ല'
ആലുവ: കെ.എസ്.ഇ.ബിയിൽ സമരം ചെയ്യുന്നവർ വെറുതെ മഴയും വെയിലുമേറ്റ് നിൽക്കുകയാണെന്നും അതുകൊണ്ട് ഒരു കാര്യവുമില്ലെന്നും കെ.എസ്.ഇ.ബി സി.എം.ഡി ഡോ. ബി. അശോക് പറഞ്ഞു. സമരക്കാരോട് വാത്സല്യമുണ്ട്. പക്ഷേ, കെ.എസ്.ഇ.ബി ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ച് മുന്നോട്ടുപോയാലേ രക്ഷപ്പെടൂ. കെ.എസ്.ഇ.ബിയിലെ പട്ടികജാതി, പട്ടികവർഗ ജീവനക്കാരുടെ ക്ഷേമസംഘടനയായ 'സേവ' സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്മെന്റിനുള്ളത്. കെ.എസ്.ഇ.ബി സംവിധാനത്തിന്റെ മൗലികസ്വഭാവം ബലികഴിക്കില്ല. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ എല്ലാവരെയും കേൾക്കാനുള്ള സാഹചര്യമുണ്ട്. ഇത്തരം സാഹചര്യം സൃഷ്ടിച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. കെ.എസ്.ഇ.ബിയിലെ എല്ലാ തൊഴിലാളി സംഘടനാ അംഗങ്ങൾക്കും ഇടതുപക്ഷ സ്വഭാവമാണ്. ഐ.എൻ.ടി.യു.സിയേയും വേർതിരിച്ച് കാണാനാകില്ല. കുറിയിട്ട് വരുന്നവരിലായിരുന്നു ഏക പ്രതീക്ഷ, അവരും അൾട്രാ ലെഫ്റ്റാണ്.
കെ.എസ്.ഇ.ബി ഡയറക്ടർമാരെ അധിക്ഷേപിച്ച ശേഷവും വിളറിയ ചിരിയോടെ യോഗം തുടരാമെന്ന് ബി. അശോക് പറയില്ല. നിറുത്തിക്കോ, മുറിവിട്ട് പൊയ്ക്കോ എന്നുപറഞ്ഞശേഷം നോട്ടീസ് നൽകും. ഇങ്ങനെയായിരിക്കും നടപടിയെടുക്കുക. കെ.എസ്.ഇ.ബിയിൽ നടക്കുന്ന സമരത്തെയും നേതാക്കളെയും നർമ്മം കലർത്തിയാണ് ബി. അശോക് വിമർശിച്ചത്. സേവ സംസ്ഥാന പ്രസിഡന്റ് ചെറുമൂട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |