തൃശൂർ: എട്ട് മീറ്റർ വീതിയിൽ 45 സെന്റിമീറ്റർ കനത്തിൽ കോൺഗ്രീറ്റിംഗോടെ "വൈറ്റ് ടോപിംഗ് റോഡായി" മിനുങ്ങാൻ കൊടുങ്ങല്ലൂർ ഷൊർണൂർ റോഡ്. കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ 34.35 കിലോമീറ്ററിലാണ് നിർമ്മാണപ്രവർത്തനം.
30 വർഷം വരെ യാതൊരു കേടുപാടുമില്ലാതെ നിലനിൽക്കുന്ന രീതിയിൽ സംസ്ഥാനത്തെ ആദ്യമാതൃകാ റോഡെന്ന വിശേഷണത്തോടെയാണ് നവീകരണം. ടാറിന് പകരം കോൺക്രീറ്റ് ഉപയോഗിക്കുന്നതിനാൽ 'വെള്ളപ്പാത'യാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം തുടരുകയാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് വൈറ്റ് ടോപിംഗ് റോഡെന്നാണ് അവകാശവാദം. ഇത് അനുസരിച്ച് രണ്ട് തരത്തിൽ കോൺക്രീറ്റിംഗ് നടക്കും. പാതയുടെ അടിത്തറ ഉറപ്പിച്ച ശേഷം ആദ്യഘട്ടത്തിൽ 15 സെന്റിമീറ്ററിൽ ഡ്രൈവ് ലീൻ കോൺക്രീറ്റിംഗും (ഡി.എൽ.സി) തുടർന്ന് 30 സെന്റിമീറ്ററിൽ മുഖ്യ കോൺക്രിറ്റിംഗുമാണുണ്ടാകുക.
ചെലവ് 203 കോടി
203 കോടി വിദേശ സഹായമാണ് ഇതിനായി വിനിയോഗിക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പശ്ചാത്തല വികസനത്തിനായി ജർമൻ ബാങ്കായ കെ.എഫ്.ഡബ്ലിയുവാണ് പണം നൽകുന്നത്. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടാണ് (കെ.എസ്.ടി.പി) നവീകരണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഡൽഹി ഫരീദാബാദിലെ ഗവർ @ കോൺ കമ്പനിക്കാണ് നിർമ്മാണ കരാർ. 2021 സെപ്തംബറിലാണ് നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകിയതെങ്കിലും കൊവിഡായതിൽ ഏറെ വൈകിയാണ് തുടങ്ങിയത്. 2023 സെപ്തംബറിൽ പണി പൂർത്തിയാക്കണമെന്നാണ് കരാർ.
അടിത്തറ ഇളക്കി നവീകരണം
പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശേരി വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരുഭാഗം മുഴുവനായും അടിത്തറയോടെ ടാർ അടക്കം നീക്കിക്കഴിഞ്ഞു. തുടർന്ന് ഈ റീച്ചിൽ പാലക്കൽ മുതൽ ചൊവ്വൂർ ഭാഗം വരെ ഡ്രൈവ് ലീൻ കോൺക്രീറ്റിംഗ് കഴിഞ്ഞു. ശേഷം പേവിംഗ് ക്വാളിറ്റി കോൺക്രീറ്റിംഗ് (പി.ക്യൂ.സി) സമയബന്ധിതമായി നടക്കും. പ്രളയസാദ്ധ്യതകളെ ചെറുക്കാൻ മികച്ച കാനകളും റോഡിൽ രണ്ട് അറ്റങ്ങളിൽ 2.5 ശതമാനം ചെരിവും ഉറപ്പാക്കും.
വാട്ടർ അതോറിറ്റിക്ക് 19.6 കോടി
നവീകരിക്കുന്ന റോഡിൽ കുടിവെള്ള പൈപ്പ് നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാൻ സർക്കാർ 19.6 കോടി രൂപ വാട്ടർ അതോറിറ്റിക്ക് നൽകിക്കഴിഞ്ഞു. അടുത്ത 30 വർഷം റോഡ് വെട്ടിപ്പൊളിക്കാത്ത രീതിയിൽ ഇവ വിന്യസിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചാണ് ഇത്രയധികം തുക നൽകിയത്. ഇതുകൂടാതെ ഇതര കേബിളുകൾ അടക്കം മാറ്റി സ്ഥാപിക്കാനും അനുമതിയുണ്ട്.
നവീകരിക്കുക ഏഴ് ചെറിയ പാലങ്ങൾ
കണിമംഗലം പാലം അടക്കം ഏഴ് ചെറിയ പാലങ്ങളും 60 ഓവുചാലുകളുമാണ് 34.35 കിലോമീറ്റർ റോഡിലുള്ളത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴിക്കിന് അനുസരിച്ച് ഇവ നവീകരിക്കും. കണിമംഗലത്ത് പുതിയ റോഡ് ഒരുക്കി പഴയപാലം പൂർണമായി തകർത്ത് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
നിർമ്മാണം വേഗത്തിലാക്കണം
അതേസമയം പെരുമ്പിള്ളിശ്ശേരി കൂർക്കഞ്ചേരി റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്ന ആക്ഷേപവും ഉയരുന്നുണ്ട്. റോഡ് നിർമ്മാണം മൂലം റോഡിനിരുവശവും കച്ചവടം ചെയ്യുന്ന വ്യാപാരികൾ പ്രതിസന്ധിയിലാണ്. ഒരു വശത്തേക്ക് ഒറ്റ വാഹനത്തിനും കടക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ ഈ ഭാഗത്തെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും കച്ചവടമില്ലാതെ അടച്ചിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |