വർക്കല:ചെമ്മരുതി മുട്ടപ്പലം കുന്നുംപുറം കോളനിയിൽ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത
സി.ഐ. ടി.യു. തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. ചെമ്മരുതി തച്ചോട് കുന്നുവിള മൻസിലിൽ ഹമീദ് (49), പ്ലാവിള വീട്ടിൽ മുത്തു എന്ന ദേവൻ (22), നടയറ അക്കരവിള വയലരികത്ത് വീട്ടിൽ ആഷിക് (22) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 11ന് രാത്രി 7 മണിയോടെയാണ് സംഭവം. രാത്രിയിൽ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സുൽഫിക്കറിന്റെ വീടിന് മുന്നിൽ മൂന്നംഗസംഘം മദ്യപിക്കുന്നത് പറഞ്ഞുവിലക്കാൻ എത്തിയപ്പോഴാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ ഹമീദ് വാൾ എടുത്തു നൽകുകയും മുത്തു കഴുത്തുനോക്കി വെട്ടിയെങ്കിലും ഒഴിഞ്ഞു മാറിയ സുൽഫിക്കറിന്റെ മുഖത്താണ് വെട്ടേറ്റത്. 25 സ്റ്റിച്ചുകളോടെ ചികിത്സയിൽ കഴിയുകയാണ് സുൽഫിക്കർ . മൂന്നുപേരും ഒളിവിലായിരുന്നു. ഒന്നാം പ്രതി ഹമീദിനെ കിളിമാനൂർ പോങ്ങാനാട് ഭാഗത്തു നിന്നും മറ്റ് രണ്ട് പ്രതികളെ കോട്ടയം പരുമലപള്ളിയുടെ ഭാഗത്തുനിന്നുമാണ് അറസ്റ്റുചെയ്തത്.
വർക്കല ഡി.വൈ. എസ്. പി. പി. നിയാസ് അയിരൂർ സി.ഐ. ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള
സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |