തൃശൂർ: കൺസോർഷ്യത്തിന് കാത്തുനിൽക്കാതെ പ്രതിസന്ധി മറികടക്കാൻ സ്വന്തം രീതിയിൽ ശ്രമങ്ങളുമായി കരുവന്നൂർ സഹകരണ ബാങ്ക് മുന്നോട്ട്. തട്ടിപ്പ് പുറത്തായതോടെ വായ്പയെടുത്തവർ തിരിച്ചടവ് നിറുത്തിയിരുന്നു. തിരിച്ചടയ്ക്കാത്തവർക്ക് നോട്ടീസ് അയക്കുകയും ജപ്തി നടപടികൾ തുടങ്ങുകയും ചെയ്തതോടെ പലരും തിരിച്ചടവ് തുടങ്ങി.
മൂന്ന് മാസം കൊണ്ട് 15 കോടി ഇത്തരത്തിൽ സമാഹരിച്ചതായി സഹകരണ വകുപ്പ് അധികൃതർ പറഞ്ഞു. തുടർന്നുള്ള മാസങ്ങളിലും വായ്പാപിരിവ് ഊർജ്ജിതമാക്കും. ബാങ്കിന്റെ പ്രതിമാസ അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. സാമ്പത്തിക ശേഷിയുണ്ടായിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരെയാണ് ആദ്യഘട്ടത്തിൽ പിടികൂടുക. തുടർന്ന് ചെറുവായ്പകൾ എടുത്തവർക്കും നോട്ടീസ് നൽകും.
ആവശ്യപ്പെടുന്നവർക്ക് നിക്ഷേപം തിരികെ നൽകും. വായ്പാ തിരിച്ചടവിലൂടെ സമാഹരിച്ച പണമാണ് ഇതിന് ഉപയോഗിക്കുക. ആവശ്യക്കാർക്ക് പുതിയ വായ്പ നൽകാനും ശ്രമം തുടങ്ങിയിട്ടുണ്ട്. വിഷു ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ചന്ത നടത്തിയിരുന്നു. 70 ബാങ്ക് മെമ്പർമാർക്ക് സർക്കാരിന്റെ ചികിത്സാ സഹായമായി 15,70,000 രൂപ ഈയിടെ വിതരണം ചെയ്തിരുന്നു. ഇത്തരം നടപടികളിലൂടെ ഇടപാടുകാരുടെയും മെമ്പർമാരുടെയും വിശ്വാസം ആർജ്ജിക്കാമെന്നാണ് സഹകരണ വകുപ്പ് കരുതുന്നത്. അതേസമയം വ്യാജവായ്പാ തട്ടിപ്പിൽ നിയമനടപടി പുരോഗമിക്കുകയാണ്.
കൺസോർഷ്യം വൈകുന്നു
കൺസോർഷ്യത്തിൽ അംഗമാകാൻ തയ്യാറുള്ള നൂറോളം സംഘങ്ങളുടെ ലിസ്റ്റ് ജില്ലാ സഹകരണ വകുപ്പ് സർക്കാരിന് അയച്ചിട്ടുണ്ടെങ്കിലും നടപടികളായിട്ടില്ല. ഈ സാഹചര്യത്തിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പ്രശ്‌നം പരിഹരിക്കാനുള്ള സാദ്ധ്യതയും ആരായുന്നുണ്ട്. ഡെപ്പോസിറ്റ് ഫണ്ട് ഗ്യാരണ്ടി പദ്ധതിയിൽ നിന്ന് സഹായം കിട്ടുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നടപടകളുണ്ടായിട്ടില്ല. കേരള ബാങ്കിനെയാണ് കൺസോർഷ്യത്തിന്റെ ലീഡ് ബാങ്കായി ജില്ലാ സഹകരണ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |