തിരുവനന്തപുരം: കെ.എസ്.ഇ.ബി.യിലെ അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളുമായി നാളെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ചർച്ച നടത്തും. സമരം നടത്തുന്ന കെ.എസ്.ഇ.ബി. ഒാഫീസേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകഴിഞ്ഞതാണെന്നും ഇനിയും പ്രശ്നങ്ങളുണ്ടെങ്കിൽ അക്കാര്യം സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി.യിലെ സമരം പരിഹരിക്കാൻ മന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷയെന്ന് സി.ഐ.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. പറഞ്ഞു. ഒാഫീസേഴ്സ് ട്രേഡ് യൂണിയനല്ല, അവർ മാനേജ്മെന്റിന്റെ ഭാഗമാണ്. എന്നിരുന്നാലും അവരുടെ ആവശ്യങ്ങളിൽ ന്യായമുണ്ടെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചെയർമാൻ അത് പരിഹരിച്ചില്ലെങ്കിൽ ഇടപെടുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നൽകിയ വാക്ക് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും എളമരം പറഞ്ഞു.
സമരത്തിലെ ആവശ്യങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയെ കാണുമെന്ന് ഒാഫീസേഴ്സ് അസോസിയേഷൻ നേതാക്കളും അറിയിച്ചു.പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ചൊവ്വാഴ്ച വൈദ്യുതിഭവൻ ഉപരോധസമരവും ശക്തമായ പ്രക്ഷോഭപരിപാടികളും നടത്തും.
അതിനിടെ കെ.എസ്.ഇ.ബി. സി.എം.ഡി.യുടെ കോൺഫറൻസ് ഹാളിൽ അതിക്രമിച്ച് കയറി യോഗം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനെ ഇന്നലെ സർവീസിൽ തിരിച്ചെടുത്ത് പാലക്കാട് ആന്റിപവർ തെഫ്റ്റ് സ്ക്വാഡിൽ നിയമനം നൽകിയത്. ഇദ്ദേഹത്തിന്റെ പ്രമോഷൻ തടഞ്ഞ നടപടിയും പുന:പരിശോധിച്ചേക്കും. ഇതോടെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ രണ്ട് അസോസിയേഷൻ നേതാക്കളേയും തിരിച്ചെടുത്തു. ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന് സസ്പെൻഷനിലായ ജാസ്മിൻ ബാനുവിന് വേണ്ടിയാണ് അസോസിയേഷൻ സമരത്തിനിറങ്ങിയത്. എന്നാൽ തലസ്ഥാനത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് അംഗീകരിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇന്നലെയും വൈദ്യുതിഭവന് മുന്നിൽ സത്യഗ്രഹസമരം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |