കോഴിക്കോട്: രണ്ടു വർഷത്തെ നിറവും ശബ്ദവുമില്ലാത്ത വിഷു ആഘോഷങ്ങളുടെ കടംവീട്ടൽ കൂടിയായിരുന്നു ഇത്തവണത്തെ വിഷു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വർഷത്തെ ആഘോഷങ്ങളോടെയാണ് മലയാളി വരവേറ്റത്. വിഷുക്കണിയൊരുക്കാൻ കണിവെള്ളരി, കൃഷ്ണവിഗ്രഹങ്ങൾ, പഴങ്ങൾ, ഓട് ഉത്പന്നങ്ങൾ എന്നിവയ്ക്കും പുതുവസ്ത്രങ്ങൾ, ഫാൻസികൾ, പാത്രങ്ങൾ എന്നിവയ്ക്കും രണ്ട് വർഷത്തെ അപേക്ഷിച്ച് വലിയ കച്ചവടമുണ്ടായി. ഒരാഴ്ച മുമ്പു തന്നെ വൻ തിരക്കാണ് നഗരത്തിൽ അനുഭവപ്പട്ടത്. ബസ്, ഓട്ടോ തുടങ്ങിയ പൊതുഗതാഗതങ്ങളിലും ഈ തിരക്ക് പ്രകടമായിരുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, കൃഷിവകുപ്പ്, ഹോർടികോർപ്, കുടുംബശ്രീ വിഷുച്ചന്തകൾ എന്നിവ ആരംഭിച്ചതോടെ ജനങ്ങൾക്ക് വിലക്കയറ്റമില്ലാത്ത സാധനങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞു. 20 മുതൽ 40 രൂപവരെ വിലയ്ക്ക് റോഡരികിൽ കണിക്കൊന്നയും വിൽപനയ്ക്കെത്തി.
നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ, കൺസ്യൂമർഫെഡ് വഴി നൽകിയിരുന്നു. മധുരം കൂട്ടാൻ പായസമേളകളും ഉണ്ടായിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് പടക്കവിപണിയും പച്ചപിടിച്ചു. ഓർഡർ നൽകിയവർക്ക് പല ഹോട്ടലുകളും വിഷു സദ്യ എത്തിച്ചുനൽകി. ബീച്ച്, സരോവരം, ബേപ്പൂർ, കാപ്പാട്, തുഷാരഗിരി, പെരുവണ്ണാമുഴി, ആനക്കാംപൊയിൽ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു. രണ്ടു വർഷങ്ങൾക്ക് ശേഷം വിഷുവിന് തീയേറ്ററിൽ സിനിമകാണാനും തിരക്കുണ്ടായിരുന്നു. ഇന്ന് നടക്കുന്ന ഈസ്റ്റർ ആഘോഷങ്ങൾക്കും റംസാൻ ആഘോഷങ്ങൾക്കും സമാന വരവേൽപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |