തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാനമാകെ ക്രമസമാധാനം പരിപാലിക്കേണ്ട അഡി.ഡി.ജി.പി വിജയ് സാക്കറെ, വാരാന്ത്യങ്ങളിൽ കൊച്ചിയിലായിരിക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് കൊച്ചിയിലേക്ക് വണ്ടികയറും. തിങ്കളാഴ്ചയാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുൻ ചീഫ്സെക്രട്ടറിയുമൊക്കെയുള്ള ആഘോഷപാർട്ടിയാണ് അജൻഡ. വിഷുദിനത്തിൽ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോൾ സാക്കറെ കൊച്ചിയിൽ ആഘോഷത്തിലായിരുന്നു. ഉന്നതതലത്തിൽ യാതൊരു യോഗവും ജാഗ്രതാമുന്നറിയിപ്പും ഉണ്ടായില്ല. ഇന്നലെ രണ്ടാം കൊലപാതകം നടക്കുമ്പോഴും അദ്ദേഹം കൊച്ചിയിൽ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മുഖ്യമന്ത്രി ഡി.ജി.പി അനിൽകാന്തിനെ വിളിച്ച് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചപ്പോൾ അവധിയിലാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാൻ സാക്കറെ തയ്യാറായത്. സാക്കറെയുടെ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.
ആലപ്പുഴയിൽ ഇരട്ടക്കൊലപാതകമുണ്ടായപ്പോഴും സാക്കറെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിരുന്നു. ചെറിയ സമയത്തിനകം പ്രതികാരമായി രണ്ടാമത്തെ കൊലപാതകം ഉണ്ടാകുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നെന്നും വിവരം കിട്ടിയെങ്കിൽ തടയാനാവുമായിരുന്നു എന്നും പരസ്യമായി പറഞ്ഞ് സ്വയം അപഹാസ്യനാവുകയായിരുന്നു.
ഉത്തര, ദക്ഷിണ മേഖലകളിൽ ക്രമസമാധാനചുമതലയിൽ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന ശാസ്ത്രീയ സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനിൽകാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. പൊലീസ് ആസ്ഥാനത്തിരുന്ന് വിദൂര ജില്ലകൾ നിയന്ത്രിക്കാൻ സാക്കറെയ്ക്കാവുന്നില്ല. ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്.
നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടരായവരെ സ്റ്റേഷനിൽ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. സ്റ്റേഷനുകൾ തമ്മിൽ ഏകോപനമില്ലാതായി. 9 സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം.
വിലാപയാത്രയിൽ
ആയിരങ്ങൾ
പാലക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സുബൈറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുത്തത് ആയിരത്തിലധികം പേർ. പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജില്ലാ അശുപത്രിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചത്. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും കാറുകളും അനുഗമിച്ചു. പാറ, എലപ്പുള്ളി കുപ്പിയോടുള്ള വീട്ടിലേക്ക് നഗരത്തിൽ നിന്ന് 22 കിലോമീറ്റർ ദൂരമുണ്ട്. വിലാപയാത്ര കടന്നുപോയ റോഡിന്റെ ഇരുഭാഗത്തും അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേർ തടിച്ചുകൂടിയിരുന്നു. വൈകീട്ട് നാലോടെയാണ് മൃതദേഹം എലപ്പുള്ളിയിലെ വീട്ടിലെത്തിച്ചത്. പൊലീസിന്റെ വൻ അകമ്പടിയോടു കൂടിയായിരുന്നു വിലാപയാത്ര. പൊതുദർശനത്തിലും നാട്ടുകാർ ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനകൂട്ടം എത്തിയിരുന്നു. ആറരയോടെ എലപ്പുള്ളി എറാഞ്ചേരി ജുമുഅത്ത് പള്ളിയിൽ മൃതദേഹം സംസ്കരിച്ചു.
ശ്രീനിവാസനെ കൊല്ലാൻ
മൂന്ന് ബൈക്കിൽ 6 പേർ
പാലക്കാട്: ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്താനായി കൊലയാളി സംഘം എത്തുന്നതിതിന്റെ ദൃശ്യങ്ങൾ പുറത്ത്. മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസന്റെ എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥപനത്തിലേക്ക് അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേൽപ്പിച്ചത്.
മേലാമുറി ഭാഗത്ത് നിന്നാണ് മൂന്ന് വാഹനങ്ങളുമെത്തിയത്. രണ്ട് ബൈക്കിലും ഒരു സ്ക്കൂട്ടറിലുമാണ് എത്തിയത്. പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിട്ടില്ല. ഇവരുടെ ബൈക്കിന്റെ നമ്പർ ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാർ വാടകയ്ക്ക് എടുത്തത്
സുബൈറിന്റെ അയൽവാസി
പാലക്കാട്: സുബൈറിന്റെ കാെലായാളികൾ രക്ഷപ്പെട്ട കെ.എൽ 9 എ.ക്യൂ 7901 എന്ന ആൾട്ടോ 800 കാർ കഞ്ചിക്കോട് ഹൈവേയിൽ കിടക്കുന്നത് കണ്ട് സംശയം തോന്നി പ്രദേശവാസി രമേശ് കുമാർ രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണെങ്കിലും കുറച്ചുവർഷങ്ങളായി അലിയാർ എന്നയാളാണ് കാറുപയോഗിക്കുന്നത്.അലിയാർ കാർ വാടകയ്ക്ക് നൽകാറുണ്ട്.
കുടുംബത്തോടെയുള്ള ക്ഷേത്ര ദർശനത്തിന് എന്നു പറഞ്ഞാണ് സുബൈറിന്റെ അയൽവാസിയായ ബി.ജെ.പി പ്രവർത്തകൻ രമേശൻ അലിയാറിൽ നിന്ന് കാറ് വാടകയ്ക്ക് എടുത്തത്. ഇയാൾ ഒളിവിലാണ്.
അക്രമി സംഘമെത്തിയ വെള്ള ഹൂണ്ടായി ഇയോൺ കാർ അഞ്ചുമാസം മുമ്പ് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേതാണെന്ന് ഭാര്യ അർഷിതയും അച്ഛൻ അറുമുഖനും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് 15 ദിവസം മുമ്പാണ് കാർ അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിലേക്ക് മാറ്റിയത്. 30000 രൂപ ചെലവുവരുമെന്നതിനാൽ കാർ വാങ്ങുന്നതിനെ കുറിച്ച് ആലോചിച്ചില്ല. സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച് അറിയില്ലെന്നും സഞ്ജിത്തിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇരു കാറുകളും ഉപയോഗിച്ചിരുന്ന ആളുകളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
രണ്ടു വർഷം മുമ്പ്
തുടങ്ങിയ സംഘർഷം
പാലക്കാട്: രണ്ടുവർഷം മുമ്പുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് എലപ്പുള്ളി മേഖലയിൽ ആർ.എസ്.എസ് - എസ്.ഡി.പി.ഐ സംഘർഷം തുടങ്ങിയത് . ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിതിന്റെ ബൈക്ക് പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു.സംഘർഷത്തിന്റെ തുടർച്ചയായി സഞ്ജിത്തിന്റെ ചായക്കട എസ്.ഡി.പി.ഐ പ്രവർത്തകർ തീവെച്ച് നശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഒരുവർഷം മുമ്പ് എസ്.ഡി.പി.ഐ പ്രവർത്തകൻ സക്കീർ ഹുസൈന് വെട്ടേറ്റത്.
ഇതിനു പ്രതികാരമായാണ് 2021 നവംബർ 15ന് ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഭാര്യയുമായി ബൈക്കിൽ പോകവേ, മമ്പ്രത്ത് വച്ചു വെട്ടിക്കൊന്നത്.
അക്രമികൾ ഉപയോഗിച്ച കാർ മണിക്കൂറുകൾക്കുള്ളിൽ തമിഴ്നാട്ടിലെത്തിച്ച് പൊളിച്ചുമാറ്റിയത് പൊലീസിനെ ഞെട്ടിച്ചു. ആഴ്ചകൾക്ക് ശേഷമാണ് സഞ്ജിത്ത് വധക്കേസിലെ പല പ്രതികളെയും പൊലീസിന് പിടികൂടാനായത്. ഇവരെല്ലാം എസ്.ഡി.പി.ഐ പ്രവർത്തകരായിരുന്നു.
സഞ്ജിത്ത് കൊല്ലപ്പെട്ട് നാലുമാസത്തിന് ശേഷമാണ് എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈറിനെ വെട്ടിക്കൊന്നത്. സഞ്ജിത്ത് വധത്തിന്റെ പ്രതികാരമാണ് ഈ കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അഭിമന്യു കേസ്: പ്രധാന
പ്രതികൾ കീഴടങ്ങി
എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന പ്രതികളെ യഥാസമയം പിടികൂടുന്നതിലും പൊലീസ് പരാജയപ്പെട്ടു.
2018 ജൂലായ് 2നാണ് എസ്.ഡി.പി.ഐയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ടുകാർ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റും ഉൾപ്പെടെ പ്രതികളായി. 20 പേരെ അറസ്റ്റ് ചെയ്തെങ്കിലും പ്രധാന പ്രതികൾ ഒളിവിൽ പോയി.
അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയതായി പറയുന്ന നെട്ടൂർ സ്വദേശി സഹൽ ഹംസയെയും പിടിച്ചുനിറുത്തിയ രണ്ടാം പ്രതി മുഹമ്മദ് ഷാഹിമിനെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കൊവിഡ്കാലത്ത് ഒളിവിൽ തുടരാൻ നിവൃത്തിയില്ലാതെ 2020 ജൂൺ 18ന് കർണാടകയിൽ നിന്നെത്തി സഹൽ കീഴടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഹിം 2019 നവംബറിൽ കീഴടങ്ങി. പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതിയും ഈ കേസിൽ പ്രതിയാക്കപ്പെട്ടിരുന്നു.
ഏപ്രിൽ 20 വരെ
നിരോധനാജ്ഞ
പാലക്കാട്: രണ്ടു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ മതവിദ്വേഷകരമായ സാഹചര്യം മുന്നിൽ കണ്ട് പാലക്കാട് ജില്ലാ പരിധിയിൽ ഏപ്രിൽ 20ന് വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തുചേരാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കാൻ പാടില്ല.ഊഹാപോഹങ്ങൾ പരത്തുന്നതും വിലക്കി. അവശ്യസേവനങ്ങൾക്കും ലാ എൻഫോഴ്സ്മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കേരളത്തിലെ ക്രമസമാധനനില
തകർന്നു: വി.മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില തകർന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് പാലക്കാട് പട്ടാപ്പകൽ ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിക്കൊന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോൾ പൊലീസ് കുത്തഴിഞ്ഞുവെന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകൽ നാട്ടിൽ ആൾക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപത്കരമാണ്.ഇത് തടയാനുള്ള ഉത്തരവാദിത്തം പൊലീസിനാണെന്നും മുരളീധരൻ പറഞ്ഞു.
പിണറായി ഭരണത്തിൽ സാധാരണക്കാരന്റെ
ജീവൻ അപകടത്തിൽ : കൊടിക്കുന്നിൽ
തിരുവനന്തപുരം: പിണറായിയുടെ ഭരണത്തിൽ സാധാരണക്കാരന്റെ ജീവൻ ഏതു നിമിഷവും ഏതെങ്കിലും ക്രിമിനലിന്റെ കത്തിമുനയിലോ ഗുണ്ടാ അക്രമണങ്ങളിലോ ഇല്ലാതാകാമെന്ന അവസ്ഥയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവിച്ചു.
പൊലീസ് സംവിധാനത്തെ കേരളത്തിൽ മുഖ്യമന്ത്രിയുടെ എസ്കോർട്ടിലൊഴികെ മറ്റൊരിടത്തും കാണാനില്ല. എസ്.ഡി.പിഐക്കും ആർ.എസ്.എസിനും അഴിഞ്ഞാടാനുള്ള അവസരമാണ് പ്രീണനനയത്തിലൂടെ പിണറായി ഒരുക്കക്കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |