കോട്ടയം : പിതാവ് ശകാരിച്ചതിലും അമ്മവീട്ടിൽ കൊണ്ടുപോകാത്തതിലും മനംനൊന്ത് 12 വയസുകാരൻ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ ശരത് - സുനിത ദമ്പതികളുടെ മകൻ മാധവ് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
കാഞ്ഞിരപ്പള്ളി പൊലീസ് പറയുന്നതിങ്ങനെ: വിഷു പ്രമാണിച്ച് സുനിതയുടെ ചിറക്കടവിലെ വീട്ടിലേക്ക് പോകണമെന്ന് മാധവ് ആഗ്രഹം പ്രകടിപ്പിച്ചു. ശരത് ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് ബൈക്കിൽ പെട്രോളില്ലാത്തതിനാൽ ഒഴിഞ്ഞുമാറി. മാധവിന്റെ നിർബന്ധത്തെ തുടർന്ന് അയൽവാസിയെ വിട്ട് ഇന്നലെ രാവിലെ പെട്രോൾ വാങ്ങിച്ചെങ്കിലും യാത്ര വേണ്ടെന്നുവച്ചു. കന്നാസിലെ പെട്രോൾ ബൈക്കിൽ ഒഴിക്കാതെ മാറ്റിവയ്ക്കുകയും നിർബന്ധംപിടിച്ച മാധവിനെ ശകാരിക്കുകയും ചെയ്തു.
ഇതിനിടെ കന്നാസുമായി വീടിനോട് ചേർന്നുള്ള റബർത്തോട്ടത്തിലേക്ക് പോയ മാധവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം പ്രാണരക്ഷാർത്ഥം വീട്ടിലേക്ക് ഓടിയെത്തി. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ അത്യാസന്ന നിലയിൽ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. പാമ്പാടി പൊലീസ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലക്ക് മാറ്റി. ശരത് ചെറുവള്ളിക്കാവ് ദേവസ്വം ജീവനക്കാരനാണ്. സഹോദരി : മീനാക്ഷി (ശ്രീഭദ്ര പബ്ലിക് സ്‌കൂൾ). സംസ്‌കാരം പിന്നീട്.
കുടുംബ വഴക്ക്: ഭർത്താവ്
ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. കോട്ടോപ്പാടം കൊടക്കാട് ആമിയംകുന്നിൽ വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം നടന്നത്. ചക്കാലക്കുന്നൻ വീട്ടിൽ ഹംസയുടെ ഭാര്യ ആയിഷ മിസ്രിയാണ് (35) മരിച്ചത്. പ്രതി ഹംസ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച ശേഷം കീഴടങ്ങി.
പൊലീസെത്തിയ ശേഷമാണ് സമീപവാസികൾ സംഭവമറിയുന്നത്. വീടിന് പിറകിലുള്ള റബർ തോട്ടത്തിൽ നിന്നാണ് ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബൈക്ക് അപകടത്തിൽപ്പെട്ട്
ആറു വയസുകാരി മരിച്ചു
പാലക്കാട്: നിറുത്തിയിട്ടിരുന്ന കാറിന്റെ ഡോറിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ആറു വയസുകാരി മരിച്ചു. കാറിന്റെ ഡോർ അവിചാരിതമായി തനിയെ തുറന്നതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. കാറിനുള്ളിൽ അപ്പോൾ ആരും ഉണ്ടായിരുന്നില്ല. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയയാണ് മരിച്ചത്. സതീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. സതീഷിനും ഭാര്യ നിമിഷയ്ക്കും ഇളയ മകൾ അമേയയ്ക്കും പരിക്കേറ്റു. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടേയും അമേയയുടേയും പരിക്ക് ഗുരുതരമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |