പത്തനംതിട്ട : സംസ്ഥാനത്ത് പൊതുമേഖലയിൽ ആദ്യത്തെ പ്ളാസ്റ്റിക് സംസ്കരണ പ്ളാന്റ് പത്തനംതിട്ട കുന്നന്താനം കിൻഫ്ര പാർക്കിൽ സ്ഥാപിക്കും. ജില്ലാ പഞ്ചായത്തും ക്ളീൻ കേരളയും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മേയിൽ നിർമ്മാണം ആരംഭിച്ച് എട്ട് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്ളാസ്റ്റിക് സംസ്കരിച്ച ശേഷം ബക്കറ്റുകൾ, കപ്പുകൾ, കസേരകൾ, പൂച്ചെട്ടികൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള ഉത്പന്നമാക്കി വിൽക്കും.
സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ പത്തനംതിട്ട നിന്നും തുടർന്ന് ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നും മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും തരംതിരിച്ച് പ്ലാന്റിൽ എത്തിക്കും. പതിനായിരം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടവും പ്ലാസ്റ്റിക് തരം തിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള ആധുനിക യന്ത്രോപകരണങ്ങളും സ്ഥാപിക്കും.
സോളാർ വൈദ്യുതിയിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. അതിനായി 100 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കും. ദിവസം അഞ്ച് ടൺ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനും 500 ടൺ സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ടാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനും ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ കൺവീനറുമായ കമ്മിറ്റിയാണ് പ്ലാന്റിന്റെ മേൽനേട്ടം വഹിക്കുന്നത്.
നിർമ്മാണച്ചെലവ് 5.81 കോടി
ക്ളീൻ കേരളയും ജില്ലാ പഞ്ചായത്തും 50 ശതമാനം വീതം ചെലവഴിക്കും. ആദ്യ ഗഡുവായി ജില്ലാ പഞ്ചായത്ത് 1.50 കോടി രൂപ നൽകി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പ്ലാന്റ് നിർമ്മിക്കുന്നത്. കേരള ഇലക്ട്രിക്കൽസ് ആൻഡ് ആലൈഡ് ഇൻഡസ്ട്രീസിനാണ് നിർമ്മാണച്ചുമതല
പ്ലാസ്റ്റിക് പൗഡർ രൂപത്തിൽ
പ്ളാസ്റ്റിക് മാലിന്യം സംസ്കരിച്ച് പൗഡർ രൂപത്തിലാക്കിയാണ് പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണ കമ്പനികൾക്ക് വിൽക്കുന്നത്. ഇതിന്റെ വിലയും മറ്റും നിശ്ചയിക്കുന്ന വിശദമായ രൂപരേഖ പിന്നീട് തയ്യാറാക്കും.
'' ഹരിതകർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തി മാലിന്യം സംഭരണം നടത്തും. രണ്ടാം ഘട്ടത്തിൽ സമീപ ജില്ലകളിൽ നിന്നുള്ള മാലിന്യം സംഭരിച്ച് സംസ്കരിക്കും.
ഒാമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |