കണ്ണൂർ : വരുന്ന നാലുവർഷം കൊണ്ട് കേരളത്തിൽ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കുമെന്ന് റവന്യുഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. ജില്ലയിലെ റവന്യൂ ഓഫീസുകളിൽ സമ്പൂർണ ഇ ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കളക്ടറേറ്റിലെ നിരീക്ഷണ കാമറ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
ആദ്യമായാണ് സംസ്ഥാനത്ത് കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പിന് കീഴിൽ വരുന്ന സ്‌പെഷ്യൽ ഓഫീസുകൾ അടക്കം മുഴുവനായി ഇ ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഐ.ടി മിഷനും എൻ.ഐ.സിയും ചേർന്ന് കേവലം 60 ദിവസത്തെ പരിശ്രമം കൊണ്ട് പദ്ധതി നടപ്പിലാക്കിയത്.
ജില്ലാ ഐ.ടി മിഷൻ പ്രൊജക്ട് മാനേജർ മിഥുൻ കൃഷ്ണ, എഞ്ചിനീയർമാർ എന്നിവരെ റവന്യൂ വകുപ്പ് മന്ത്രി ചടങ്ങിൽ ആദരിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.വി സുമേഷ് എം.എൽ.എ സംസാരിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സ്വാഗതവും എ.ഡി.എം കെ.കെ ദിവാകരൻ നന്ദിയും പറഞ്ഞു. അസി. കലക്ടർ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്‌സി സംബന്ധിച്ചു.
ഭൂരേഖകൾക്കായി ഓഫീസുകൾ
കയറിയിറങ്ങേണ്ട
2022 ഫെബ്രുവരിയിലാണ് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറുടെ നേതൃത്വത്തിൽ സമ്പൂർണ ഇ ഓഫീസ് പദ്ധതി നടപ്പാക്കാൻ ജില്ലയിൽ കർമ്മപദ്ധതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇ ഓഫീസിലുടെ തപാൽ സൃഷ്ടിക്കൽ, ഫയൽ സൃഷ്ടിക്കൽ, ഫയൽ പ്രോസസിംഗ്, ഫയലിൽ നിന്ന് ഓർഡറുകൾ നൽകൽ എന്നിവയിൽ തുടങ്ങി ഫയൽ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ ഓഫീസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സർക്കാർ ഉത്തരവുകൾ, ഫയൽ സ്റ്റാറ്റസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ അനായാസം വെബ്‌പോർട്ടൽ മുഖനെ പൊതുജങ്ങൾക്ക് ലഭ്യമാകും.
റവന്യൂ വകുപ്പിൽ നിരവധി ഡിജിറ്റൽ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈൽ ആപ്പ്, വില്ലേജ് ഓഫീസുകളിൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ, പൊതുജനങ്ങൾക്കായി ഇ സർവ്വീസസ് പോർട്ടൽ തുടങ്ങിയവയാണ് സേവനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |