SignIn
Kerala Kaumudi Online
Friday, 26 April 2024 2.16 AM IST

രോഗികളായ ദമ്പതികൾക്ക് പശിയടക്കാൻ റേഷൻ മാത്രം

1
ഇത് കരളുരുകും കാഴ്ച... ഇരുകാലുകളും മുറിച്ചുമാറ്റിയ നരസിംഹനും ക്യാൻസർ ബാധിച്ച ഭാര്യ ദേവകിയും

കാരി (കാസർകോട്): റേഷൻ കട പൂട്ടിയാൽ പട്ടിണിയിലാണ് കാരിയിൽ ആനക്കാരന്റെ മെട്ടക്ക് പണിതീരാത്ത വീട്ടിൽ കഴിയുന്ന കെ. നരസിംഹനും ഭാര്യ എം. ദേവകിയും. ദുരിതത്തിന്റെ നടുക്കടലിൽ അകപ്പെട്ട, കരളുറപ്പുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ഈ ദമ്പതികളുടെ അടുക്കളയിൽ തീപുകയുന്നത് റേഷനരിയും പെൻഷനും കൊണ്ട് മാത്രം.

ഉഡുപ്പി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സംഭവിച്ച കൈപ്പിഴ മൂലം ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന നരസിംഹൻ കഴിഞ്ഞ 10 വർഷമായി ഒരു തൊഴിലും എടുക്കാൻ നിവൃത്തിയില്ലാതെ നരകജീവിതം നയിക്കുകയാണ്. ഒരു വർഷം മുമ്പ് ഭാര്യ ദേവകിക്ക് ബ്രസ്റ്റ് കാൻസർ ബാധിക്കുക കൂടി ചെയ്തതോടെ കുടുംബത്തിന്റെ തളർച്ച പൂർണ്ണമായി. അനുബന്ധ രോഗങ്ങളുടെ പിടിയിലാണ് ഇപ്പോൾ 65 കാരനായ നരസിംഹനും 55 പിന്നിട്ട ദേവകിയും.

മത്സ്യബന്ധന ബോട്ട് ഡ്രൈവറായിരുന്ന ഉഡുപ്പി മാൽപെ സ്വദേശിയായ നരസിംഹൻ നാല്പതു വർഷം മുമ്പാണ് മീൻ പിടുത്ത സംഘത്തിന്റെയൊപ്പം ഈ നാട്ടിലെത്തിയത്. 26 വർഷം മുമ്പ് ദേവകിയെ വിവാഹം ചെയ്ത് കാരിയിൽ ആറു സെന്റ് സ്ഥലമെടുത്തു താമസം തുടങ്ങിയതാണ്. നടുവേദനയ്ക്ക് എടുത്ത കുത്തിവെപ്പ് വഴിമാറി ഞരമ്പിനെ ബാധിക്കുകയും പിന്നീട് അത് കാലുകൾക്കുള്ള അസുഖമായി പരിണമിക്കുകയും ചെയ്തു ഇരു കാലുകളും മുറിച്ചുമാറ്റേണ്ട അവസ്ഥയിലെത്തുകയുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ നാലിനായിരുന്നു തലശ്ശേരി കാൻസർ സെന്ററിൽ ദേവകിയുടെ ശസ്ത്രക്രിയ. അസ്ഥികളുടെ ബലക്ഷയം കാരണം ഭാരമുള്ള വസ്തു എടുത്താൽ കൈകൾ നീരുവെക്കും. വീട്ടുപണി ചെയ്തും കൂലിവേലയെടുത്തും കഴിഞ്ഞിരുന്ന ദേവകിയുടെ വരുമാനവും അതോടെ നിലച്ചു. പഞ്ചായത്ത് നിർമ്മിച്ചു നൽകിയ പണിതീരാത്ത വീട്ടിൽ അയൽക്കാരുടെ കാരുണ്യം കൊണ്ടാണ് ദമ്പതികൾ കഴിയുന്നത്.

പുറത്തിറങ്ങാൻ വഴിയോ വണ്ടിയോ ഇല്ല

കാലില്ലാത്ത നരസിംഹന് വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ റോഡ് സൗകര്യമില്ല. വീടിനുമുന്നിൽ തോടാണ്. തോട് മുറിച്ചു കടന്നുവേണം റോഡിലെത്താൻ. അതിന് ജനപ്രതിനിധികളുടെയും അയൽവാസികളുടെയും സഹായം കൂടിയേ തീരൂ. 2016 ൽ കാഞ്ഞങ്ങാട് വികലാംഗ കോർപ്പറേഷൻ ഓഫീസിൽ ഇലക്ട്രോണിക് വണ്ടിക്കായി അപേക്ഷ നൽകിയതാണ്. അതിനു ശേഷം പാലം ഉദ്‌ഘാടനത്തിന് നാട്ടിലെത്തിയ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ വണ്ടി പാസായിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഇരുകാലുകളുമില്ലാത്ത നരസിംഹന് തുണയേകാൻ ഇതുവരെയും വണ്ടി മാത്രം വീട്ടിൽ ആരും എത്തിച്ചു നൽകിയില്ല. വണ്ടിയും പോകാൻ റോഡും ഇല്ലെങ്കിൽ ഇനിയുള്ള ജീവിതം കഠിനമാകുമെന്നാണ് നരസിംഹൻ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SPECLAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.