തിരുവനന്തപുരം: പുതിയ റിക്രൂട്ട്മെന്റുകളിൽ നിന്ന് പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്ത് ചിലയിടങ്ങളിൽ കണ്ടുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഓഫ്, ലേ ഔട്ട്, കൂട്ടത്തോടെയുള്ള റിട്ടയർമെന്റ് തുടങ്ങിയവ സാധാരണമായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസമായി കോവളം ഉദയസമുദ്രയിൽ നടന്ന സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്മാരുടെ 23-ാമത് ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കൊവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോൾ രാജ്യത്ത് ഓരോ മണിക്കൂറിലും 1.17 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. 2020 ഏപ്രിലിൽ രാജ്യത്തെ 84 ശതമാനം പേരുടെ വരുമാനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടു. ഇത്തരം ഘട്ടങ്ങളിൽ ദേശീയതലത്തിൽ പ്രത്യേക ഇടപെടൽ നടത്തുകയാണ് ജനാധിപത്യ സർക്കാരുകൾ ചെയ്യേണ്ടത്. നിർഭാഗ്യവശാൽ പ്രതീക്ഷിച്ച രീതിയിൽ അതുണ്ടായില്ല. എന്നാൽ, ഈ സമയത്ത് കേരളത്തിന് മികച്ച ഇടപെടൽ നടത്താനായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സുരക്ഷിത സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ രാജ്യത്താകെ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമൊപ്പം സംസ്ഥാനങ്ങൾക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്‌മെന്റ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളിലും പി.എസ്.സികൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
യു.പി.എസ്.സി ചെയർമാൻ മനോജ് സോണി മുഖ്യപ്രഭാഷണം നടത്തി. ഗോവ പി.എസ്.സി ചെയർമാനും കോൺഫറൻസിന്റെ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജോസ് മാനുവൽ നൊറോണ, കേരള പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ, സെക്രട്ടറി സാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |