ന്യൂഡൽഹി: ഏതാനും ദിവസങ്ങളായി കൊവിഡ് പ്രതിദിന കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുള്ള വർദ്ധനയും കുട്ടികൾക്കിടയിലെ രോഗവ്യാപനവും ഡൽഹിയിൽ ആശങ്ക പരത്തുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഡൽഹിയിൽ നാലാം തരംഗത്തിന്റെ തുടക്കമാണെന്ന സംശയത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ഏപ്രിൽ 20ന് ചേരുന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. ഏപ്രിൽ 9ന് 160 കേസുകൾ മാത്രമായിരുന്ന പ്രതിദിന വർദ്ധന വെള്ളിയാഴ്ച ആയതോടെ 366 ആയി ഉയർന്നു. ഒമിക്രോൺ തരംഗത്തെ തുടർന്ന് ഫെബ്രുവരി 3ന് ശേഷമുള്ള ഉയർന്ന നിരക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ 48 ശതമാനം വർദ്ധനയാണുണ്ടായത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊവിഡ് വാക്‌സിന്റെ കരുതൽ ഡോസ് സൗജന്യമായി നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചു. അതേ സമയം ഇന്നലെ ഡൽഹിയിൽ 461 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ടി.പി.ആർ 5.33 ശതമാനമാണ്.
സത്യേന്ദ്ര ജെയിൻ(ഡൽഹിആരോഗ്യമന്ത്രി)
ആർടി.പി.സി.ആർ പരിശോധനകളുടെ എണ്ണംകൂട്ടും. 37,000 കൊവിഡ് കിടക്കകളും 10,594 കൊവിഡ് ഐ.സി.യു കിടക്കകളും തയ്യാറാണ്. ഡൽഹിയിൽ 1363.73 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാണ്. അടിയന്തര ഉപയോഗത്തിനായി കരുതൽ ശേഖരവുമുണ്ട്.
ആശങ്ക പരത്തി സ്കൂളുകൾ
ഡൽഹിയിലെ ചില സ്കൂളുകളിൽ കുട്ടികളിൽ കൊവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളാൻ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നത് ഒരു കുട്ടിക്കാണെങ്കിൽ പോലും സ്കൂൾ അടയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചു. അതേസമയം സംസ്ഥാനത്തെ സ്കൂളുകൾ ഒന്നിച്ച് അടയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |