കോട്ടയം. നിസാരകാര്യങ്ങൾക്ക് പോലും നമ്മുടെ കുരുന്നുകൾ ആത്മഹത്യയിൽ അഭയം തേടുകയാണ്. ശനിയാഴ്ച ജില്ലയിൽ രണ്ട് കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കാരണം നിസാരവും.
അമ്മവീട്ടിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വഴക്കിനെ തുടർന്ന് പാമ്പാടിയിൽ മാധവെന്ന പന്ത്രണ്ടുകാരൻ പെട്രോൾ ഒഴിച്ച് മാതാപിതാക്കളുടെ കൺമുന്നിൽ തീകൊളുത്തി മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് രാത്രി പത്തോടെ റെയ എന്ന പതിനഞ്ചുകാരി ഫ്ളാറ്റിന്റെ മുകളിൽ നിന്ന് ചാടിയത്. അമേരിക്കയിൽ ഏറെക്കാലം താമസിച്ചിരുന്ന റെയ നാലുവർഷമായി കോട്ടയത്തുണ്ടെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്ന് ഈസ്റ്റ് പൊലീസ് പറയുന്നു. തന്റെ സങ്കടങ്ങളെല്ലാം തുണ്ട് പേപ്പറിൽ കുത്തിക്കുറിച്ച് വച്ചിരുന്നു. ഒറ്റപ്പെടലിനൊടുവിൽ ഫ്ളാറ്റിൽ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നെന്ന് എസ്.എച്ച്.ഒ ശ്രീജിത് പറഞ്ഞു.
മൊബൈൽ ഫോൺ നൽകാത്തതിനും ഗെയിം കളിക്കരുതെന്ന് പറഞ്ഞതിനുമൊക്കെ കുട്ടികൾ ആത്മഹത്യ ചെയ്യുന്ന കാലമാണിത്. പുതിയ കാലത്തെ കുട്ടികളുടെ മനസ് രക്ഷിതാക്കൾക്ക് പോലും മനസിലാകുന്നില്ല. വീടുകളിൽ തുറന്ന സംസാരങ്ങളില്ല. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പൊതുപഠനം. കൊവിഡ് കാലത്ത് പുറത്തേയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോൾ കുട്ടികൾക്കുണ്ടായ മാനസിക പ്രശ്‌നങ്ങളും അതുവഴി വീട്ടുകാരുമായുള്ള തർക്കവുമെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമാവുന്നു. പരീക്ഷതോൽവി, ഓൺ ലൈൻ ഗെയിമുകൾ, ഒറ്റപ്പെടൽ, പ്രണയ നൈരാശ്യം എന്നിവയാണ് മറ്റ് കാരണങ്ങൾ.
സംസ്ഥാനത്ത് ആത്മഹത്യകൾ കൂടി.
2019ൽ 230 കുട്ടികൾ. (97 ആൺകുട്ടികളും 133 പെൺകുട്ടികളും.)
2020ൽ 311 കുട്ടികൾ. (142 ആൺകുട്ടികളും 169 പെൺകുട്ടികളും.)
2021ൽ 345 കുട്ടികൾ. (168 ആൺകുട്ടികളും 177 പെൺകുട്ടികളും.)
ചൈൽഡ് സൈക്കോളജിസ്റ്റ് രമ്യ പി.എൻ പറയുന്നു.
'' ആർക്കും പിടികൊടുക്കാത്ത പ്രായമാണ് കൗമാരം. ഈ സമയം രക്ഷിതാക്കൾ വളരെ ശ്രദ്ധിക്കണം. കുട്ടികളോട് സ്നേഹപൂർവം തുറന്ന് സംസാരിക്കണം. അവർക്കൊപ്പമുണ്ടെന്ന തോന്നൽ ഏറെ ആശ്വാസം നൽകും.''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |