കൊച്ചി: കേരളത്തിൽ ഒരു തീപ്പെട്ടിക്കമ്പനി പൂട്ടിയാൽ അടുത്തദിവസം തമിഴ്നാട്ടിൽ പുതിയ ഒരെണ്ണം തുറക്കും! പറിച്ചുനടലല്ല, സാമ്പത്തിക പ്രതിസന്ധികൊണ്ട് ഇവിടെ പൂട്ടുന്ന കമ്പനി തമിഴ്നാട്ടിലെ കുത്തക തീപ്പെട്ടി നിർമ്മാതാക്കൾക്ക് വിൽക്കുകയാണ്. 10 വർഷത്തിനിടെ ഇങ്ങനെ 500 കമ്പനികൾ കേരളത്തിൽ പൂട്ടി; തമിഴ്നാട്ടിൽ പുതിയവ തുറക്കുകയും ചെയ്‌തു.
ഓർഡറുകൾ ബോധപൂർവം നൽകാത്തതും മട്ടി മരത്തിന്റെ ലഭ്യതക്കുറവുമാണ് കേരള കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. 15 ലക്ഷം രൂപവരെ നൽകി മൊത്തത്തിൽ ഏറ്റെടുക്കുകയാണ് തമിഴ്നാട് ലോബി. 1,500 തീപ്പെട്ടിക്കൊള്ളി നിർമ്മാണ കമ്പനികൾ കേരളത്തിൽ ഉണ്ടായിരുന്നതിൽ അവശേഷിക്കുന്നത് 475 മാത്രം. 10,000 പേർക്ക് നേരിട്ടും 15,000 പേർക്ക് പരോക്ഷമായും തൊഴിലും നഷ്‌ടമായി; ഇതിലധികവും സ്‌ത്രീകളാണ്. നിലവിൽ കേരളത്തിൽ തീപ്പെട്ടിക്കൊള്ളി നിർമ്മാണം മാത്രമേ നടക്കുന്നുള്ളൂ.
20-25 ലക്ഷം
ചെറുകിട വ്യവസായത്തിൽപ്പെടുന്ന തീപ്പെട്ടിക്കൊള്ളി നിർമ്മാണക്കമ്പനി ആരംഭിക്കാൻ ചുരുങ്ങിയത് 20-25 ലക്ഷം രൂപയാകും. പീലിംഗ് മെഷീനും ജർമ്മൻ കട്ടിംഗ് മെഷീനുകളും ലഭിക്കാൻ ആറുമാസമെങ്കിലും കാത്തിരിക്കണം. പൂട്ടിപ്പോകുന്ന സ്ഥാപനം വിലയ്ക്കെടുത്താൽ അടുത്തദിവസം തന്നെ നിർമ്മാണം തുടങ്ങാം.
മരക്കടത്ത്
കേരളത്തിൽ ഏറെയുള്ള മട്ടിമരം വിറകെന്ന പേരിലാണ് അതിർത്തി കടത്തുന്നത്. കൊള്ളിയും സ്വന്തമായി നിർമ്മിക്കാൻ തുടങ്ങിയതോടെ തമിഴ്നാട്ടിലെ കമ്പനികൾ കേരളത്തിലെ സ്ഥാപനങ്ങൾക്ക് ഓർഡർ നൽകാതെയായി. നേരത്തെ പ്രതിമാസം 6 ടൺ കൊള്ളിവരെ കയറ്റി അയച്ചിരുന്ന ഇടത്തരം കമ്പനികളിൽ ഇപ്പോൾ ഉത്‌പാദനം രണ്ട് ടൺ വരെയേയുള്ളൂ.
അടച്ചിട്ട് പ്രതിഷേധം
തീപ്പെട്ടി കൊള്ളി കമ്പനികൾ കേരളത്തിൽ തന്നെ നിലനിറുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുള്ള നിലവിലെ സമരം ശക്തമാക്കും. തമിഴ്‌നാടിനെ ആശ്രയിക്കാതെ കേരളത്തിൽ തന്നെ യൂണിറ്റുകൾ സർക്കാർ സഹായത്തോടെ ആരംഭിക്കണം, തീപ്പെട്ടി മരങ്ങളെ പ്രത്യേക പരിരക്ഷയുള്ള വിഭാഗത്തിൽ പെടുത്തണം, തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കണം""
കെ.എം.എ.ലത്തീഫ്,
ജനറൽ സെക്രട്ടറി,
കെ.എസ്.എം.എസ്.വി.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |