പാലക്കാട്: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന പാലക്കാട്ട് പൊലീസ് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ അടിച്ചമർത്തണം. രണ്ട് പാർട്ടികളും സ്വയം നിയന്ത്രിക്കണം. അക്രമം വർഗീയമാക്കി മാറ്റാനാണ് ശ്രമം. ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഇന്ന് വൈകീട്ട് 3.30ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ആസൂത്രിത നീക്കം
ചെറുക്കണം: സ്പീക്കർ
കേരളത്തിൽ കൊലപാതകങ്ങൾ ആസൂത്രിതമായി നടപ്പാക്കുന്നതാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. വർഗീയ ചേരിതിരിവുണ്ടാക്കുകയാണ് ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും ലക്ഷ്യം. ആലപ്പുഴയിൽ ഇത് വിജയിക്കാത്തത് കൊണ്ടാണ് പാലക്കാട് പരീക്ഷിച്ചത്. രണ്ടു ശക്തികളെയും പൂർണമായി ഒറ്റപ്പെടുത്തണം. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും കൊലക്കത്തി താഴെ വയ്ക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും .രാജേഷ് പറഞ്ഞു.
ജനങ്ങളെ മുൻനിറുത്തി
നേരിടും: എ.കെ.ബാലൻ
ജില്ലയിൽ നടന്ന ആസൂത്രിത കൊലപാതങ്ങളെ ജനങ്ങളെ മുൻനിറുത്തി നേരിടുമെന്ന് മുൻ മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ആക്രമണം തടയുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. പ്രാദേശിക തർക്കങ്ങൾ നേരിടുന്നതിന് പൊലീസിന് പരിമിതിയുണ്ട്. ഭരണതലത്തിൽ ശക്തമായ ഇടപെടലിനൊപ്പം ഇടത് മുന്നണിയും മുൻകൈയ്യെടുത്ത് വർഗീയ ചേരിതിരിവുകളെ ചെറുക്കുമെന്നും ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |