പ്രസിഡന്റ് നെഹ്‌റു കുടുംബത്തിൽ നിന്നുതന്നെ ആകണമെന്നില്ല
തിരുവനന്തപുരം: കപ്പലുപേക്ഷിച്ച് പുറത്തുചാടിയ കപ്പിത്താനാണ് രാഹുൽ ഗാന്ധിയെന്നും സ്ഥിരതയില്ലാത്തതുകൊണ്ടാണ് പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ ആരോപിച്ചു. രാഹുൽ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്‌തതെന്ന് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കനത്ത തിരിച്ചടികൾ ഉണ്ടായത് അതുകൊണ്ടാണ്. ഉത്തരവാദിത്വങ്ങൾ ഇല്ലാതിരുന്നിട്ടും നയപരമായ തീരുമാനങ്ങൾ ഇപ്പോഴും രാഹുലാണ് എടുക്കുന്നത്.
കൂടിയാലോചനകളില്ലാത്ത ഒരു പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചു. രാഹുൽഗാന്ധി ഒരു പ്രത്യേക കോക്കസുമായി മാത്രമാണ് ആലോചനകൾ നടത്തുന്നത്. നിരവധി മുതിർന്ന നേതാക്കൾ ഉണ്ടെങ്കിലും അവർക്കാർക്കും അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്നതിനുള്ള വേദിയായി കോൺഗ്രസ് മാറുന്നില്ല. തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ലാത്ത ചിലരാണ് രാഹുലിന്റെ ഉപദേശകർ. പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് പറഞ്ഞയാൾ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുന്നതിനെ തടയുന്നത് അംഗീകരിക്കാനാകില്ല. നെഹ്റു കുടുംബത്തിൽ നിന്നുള്ളവരായിരിക്കണം എല്ലാ കാലത്തും കോൺഗ്രസ് പ്രസിഡന്റായി വരണമെന്ന രീതി ന്യായീകരിക്കാനാകില്ലെന്നും കുര്യൻ പറഞ്ഞു.
ആദ്യമായാണ് കേരളത്തിൽ നിന്നൊരു നേതാവ് രാഹുലിനെതിരെ ഇത്രയും രൂക്ഷമായ വിമർശനം നടത്തുന്നത്. കുര്യന്റെ അടുത്തനീക്കം എന്താണെന്ന് കോൺഗ്രസ് വൃത്തങ്ങൾ ഉറ്റുനോക്കുന്നു. കുര്യന്റെ വിമർശനത്തെപ്പറ്റി ഒന്നും അറിഞ്ഞില്ലെന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |