കോഴിക്കോട്: ഉയിർപ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഈസ്റ്റർ ആഘോഷിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടന്നു. ശനിയാഴ്ച അർദ്ധരാത്രി മുതൽ ഇന്നലെ അർദ്ധരാത്രി വരെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക ഉയിർപ്പ് ശുശ്രുഷ നടന്നു.
താമരശേരി മേരിമാതാ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന ശുശ്രൂഷകളിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യ കാർമികത്വം വഹിച്ചു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഇന്നലെ രാവിലെ 7.30ന് ദിവ്യബലി നടന്നു. അശോകപുരം ഇൻഫന്റ് ജീസസ് പള്ളിയിൽ ശനിയാഴ്ച രാത്രി ഉയിർപ്പു തിരുകർമങ്ങൾ നടത്തി. കോഴിക്കോട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിലും ഉയിർപ്പുശുശ്രൂഷ നടത്തി. സെന്റ് പോൾസ്മാർത്തോമ്മാപള്ളിയിൽ ഉയിർപ്പ് തിരുനാളിനോടനുബന്ധിച്ചുള്ള കുർബാന നടന്നു.
ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ഉയിർപ്പിന്റെ തിരുകർമങ്ങൾ, ദിവ്യബലി എന്നിവ നടന്നു. സിറ്റി സെന്റ് ജോസഫ്സ് തീർത്ഥാടന ദേവാലയത്തിൽ രാത്രിയിൽ നടന്ന തിരുകർമങ്ങൾക്ക് വികാരി.ഫാ. റെനി ഫ്രാൻസിസ് റോഡിഗ്രസ് മുഖ്യകാർമികത്വം വഹിച്ചു.
സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റൊ മുരിങ്ങാത്തേരി സഹകാർമികത്വം വഹിച്ചു. പാരിഷ് കൗൺസിൽ നേതൃത്വം നൽകി. രാവിലെ ദിവ്യബലിയും നടന്നു. സിഎസ്ഐ കത്തീഡ്രലിൽ രാവിലെ ഈസ്റ്റർ ദിന ശുശ്രൂഷകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |