വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ കൂവക്കുടി പാലം അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നു. 1904ൽ ജർമ്മൻകാർ നിർമ്മിച്ച പുരാവസ്തു പട്ടികയിൽ ഇടംപിടിക്കേണ്ട പാലമാണ് തകർച്ച നേരിടുന്നത്.
പഞ്ചായത്തിലെ ചാങ്ങ, കുളക്കോട് എന്നിവിടങ്ങളിൽ നിന്ന് ഗ്രാഫൈറ്റുകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ജർമ്മൻ കമ്പനിയായ മോർഗാൻ ക്രൂസിബിൽ കമ്പനിയാണ് പാലം നിർമ്മിച്ചത്. കരിങ്കല്ല്, കുമ്മായക്കൂട്ട് എന്നിവകൊണ്ട് വീതി കുറഞ്ഞ പാലമാണ് കൂവക്കുടിയിൽ നിർമ്മിച്ചത്. കാലപ്പഴക്കത്തെ തുടർന്നും പാലത്തിന് വീതി കുറവായതിനെ തുടർന്നും ആണ് നാല് വർഷം മുൻപ് സമീപത്ത് പുതിയ പാലം നിർമ്മിച്ചു. പഴയ പാലത്തിന് സമാന്തരമായി ഒൻപത് കോടി രൂപ ചെലവിൽ പുതിയ പാലം എത്തിയതോടെ പഴയ പാലത്തെ യാത്രക്കാരും അധികൃതരും കൈയ്യൊഴിഞ്ഞു. ഇതോടെ പഴയ പാലം കാടുമൂടിയ നിലയിലായി. ആളൊഴിഞ്ഞ പ്രദേശമായതിനാൽ മുൻപ് രാത്രിയിൽ വാഹനങ്ങളിൽ മാലിന്യം തള്ളലും പതിവായി. ഇതോടെ പ്രകൃതി രമണീയമായ സ്ഥലത്ത് ദുർഗന്ധം വമിക്കാൻ തുടങ്ങി. കൂടാതെ സിമന്റ് ലോറികളും കൂവക്കുടി പാലത്തിന് സമീപം ഒതുക്കാൻ തുടങ്ങി. ഇതോടെ പഞ്ചായത്ത് അധികൃതർ ഇടപെട്ടു. മാലിന്യങ്ങൾ നീക്കം ചെയ്യുകയും ലോറികൾ ഒതുക്കുന്നത് തടയുകയും ചെയ്തു. പ്രദേശത്തിപ്പോൾ സി.സി ടിവി കാമറകൾ സ്ഥാപിച്ചു.
കാടുപിടിച്ചു കിടക്കുന്ന പഴയ പാലവും ആളൊഴിഞ്ഞ പരിസരവും ഇപ്പോൾ മദ്യപന്മാർ കൈയടക്കിയിരിക്കുകയാണ്. മാലിന്യം കരമനയാറിൽ തള്ളാതിരിക്കാൻ പാലത്തിന്റെ വശങ്ങളിൽ സ്ഥാപിച്ച സംരക്ഷണവേലി കാട് മൂടി. ഇപ്പോൾ തുരുമ്പെടുത്ത് പല ഭാഗങ്ങളും നശിച്ച നിലയിലാണ്. മാലിന്യം തള്ളിയും കാടുകൾ വളർന്നും പാലം വൃത്തിഹീനമായ നിലയിലായി.
കൂവക്കുടിയിലെ പഴയ പാലത്തെ പുരാവസ്തു പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചരിത്രകാരനായ വെള്ളനാട് രാമചന്ദ്രൻ സർക്കാരിന് നിവേദനം നൽകിവർഷങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പഴയ പാലം സംരക്ഷിച്ച് ചരിത്ര സ്മാരകമായി നിലനിറുത്താൻ അടിയന്തരനടപടി വേണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |