വിഴിഞ്ഞം: യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തിൽ സോണിയാണ് (18) പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശിയായ ഇരുപതുകാരനിൽ നിന്നാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: മൊബൈൽ ഷോപ്പിൽ ജീവനക്കാരനായിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് വാട്ട്സ് ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യക്ക് വന്നിരുന്ന സന്ദേശം കണ്ട ഭർത്താവ് കല്ലുവെട്ടാൻകുഴി സ്വദേശിയുമായി ചാറ്റിംഗ് നടത്തി. യുവതിയുടെ പേരിൽ സന്ദേശമയച്ച ഗൃഹനാഥൻ യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിൽ എത്തിയ യുവാവിനെ ഗൃഹനാഥനും സോണിയും ചേർന്ന് രണ്ടുദിവസം മുറിക്കുള്ളിൽ പൂട്ടിയിടുകയും യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയും ചെയ്തു. മുൻകൂറായി പതിനായിരം രൂപ നൽകിയ ശേഷം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന് ബാക്കി പണം വാങ്ങി നൽകാമെന്ന് തടവിലായയാൾ ഉറപ്പു നൽകി. ഇതനുസരിച്ച് യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രയ്ക്കിടയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കാർ നിറുത്തിയ യുവാവ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ഓടിക്കയറി. ഇതുകണ്ട പ്രതികൾ രക്ഷപ്പെട്ടു. പരാതി ലഭിച്ച പ്രകാരം വിഴിഞ്ഞം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പിടിയിലാകാനുള്ളവർക്കായി അന്വേഷണം ശക്തിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഫോട്ടോ: സോണി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |