ശിവഗിരി: ചിത്രാപൗർണ്ണമി ദിനത്തിലെ പ്രഭാതത്തിൽ 13 ബ്രഹ്മചാരികൾ തലമുണ്ഡനം ചെയ്ത് പാപനാശം കടൽത്തീരത്ത് ബലിതർപ്പണാദികൾ നടത്തി .21 തലമുറയുടെ മോക്ഷവും , ആത്മപിണ്ഡവും സമർപ്പിച്ച ശേഷം ദീക്ഷിതരായ ബ്രഹ്മചാരികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കടലിൽ സമർപ്പിച്ചു. ആചാര്യനായ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകിയ ശ്വേതാംബരം സ്വീകരിച്ചു. തുടർന്ന് 24മണിക്കൂർ മൗനവ്രതവും ഉപവാസവും സ്വീകരിച്ച് ജപധ്യാനാദികളോടെ ബ്രഹ്മവിദ്യാലയം ഹാളിൽ വ്രതനിഷ്ഠരായി. സന്യാസദീക്ഷ സ്വീകരിച്ച് അവർ ശിവഗിരിമ ഠത്തിൽ ശ്രീനാരായണ ശിഷ്യപരമ്പരയുടെ ഭാഗമായി.
1996നു ശേഷം ആദ്യമായാണ് ഇത്രയും പേർക്ക് ഒരുമിച്ച് സന്യാസദീക്ഷ നൽകുന്നത്. ശിഷ്യപരമ്പരയെ വാർത്തെടുക്കുന്നതിന് ഗുരുദേവൻ ശിവഗിരിയിൽ സ്ഥാപിച്ച മതമഹാപാഠശാലയിൽ നിന്ന് (ബ്രഹ്മവിദ്യാലയം) പഠിച്ചിറങ്ങിയ ബ്രഹ്മചാരികളാണ് സന്യാസദീക്ഷയിലൂടെ അനുഗ്രഹിക്കപ്പെട്ടത്. ശ്രീനാരായണഗുരുദേവന്റെ കൃതികളുടെ വെളിച്ചത്തിൽ ഉപനിഷത്തും ഭഗവത് ഗീതയും ബ്രഹ്മസൂത്രവും വേദാന്തപ്രചരണ ഗ്രന്ഥങ്ങളുമാണ് ബ്രഹ്മവിദ്യാലയത്തിലെ മുഖ്യപാഠ്യവിഷയങ്ങൾ. കൂടാതെ ധർമ്മപദം, ബൈബിൾ, ഖുർആൻ തുടങ്ങിയ മതഗ്രന്ഥങ്ങളുടെ പഠനവുമുണ്ട്. സംസ്കൃതകോളേജിലെ എം.എ വരെയുളള വിഷയങ്ങൾക്ക് തത്തുല്യമായ കോഴ്സാണ് ശിവഗിരി ബ്രഹ്മവിദ്യാലയത്തിലേത്.
ഇന്നലെ വെളുപ്പിന് ഒന്നര മണിക്കാരംഭിച്ച ചടങ്ങുകൾ 4 മണി വരെ നീണ്ടു. ഗുരുദേവൻ രചിച്ച ഹോമമന്ത്രം ജപിച്ചുകൊണ്ടുളള ശാന്തിഹോമത്തിനു ശേഷം സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സന്യാസവിധി പ്രകാരമുളള വിരജാഹോമവും നടന്നു. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി വിശാലാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ജ്ഞാനതീർത്ഥ തുടങ്ങിയവർ വൈദിക ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |