കൊല്ലം: ഇരുപത് രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടൽ ഭരണിക്കാവിൽ മന്ത്രി ജി.ആർ.അനിൽ ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോട്ടലിന്റെ പ്രവർത്തനം.
ഭരണിക്കാവ് സ്വകാര്യ ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് വക കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുക. മോര്, അച്ചാർ, സാമ്പാർ, രസം, അല്ലെങ്കിൽ പുളിശ്ശേരി, അവിയൽ എന്നീ ഇനങ്ങൾ ഊണിലുണ്ടാകും. ഇതിന് പുറമേ സ്പെഷ്യൽ ഇനങ്ങളും ഹോട്ടലിൽ വില്പനയ്ക്കുണ്ടാകും. ജില്ല ഭരണകൂടം നിശ്ചയിക്കുന്ന വിലയ്ക്കാകും ഇവ നൽകുക. കളക്ടർ ചെയർമാനും ജില്ല സപ്ലൈ ഓഫീസർ കൺവീനറുമായുള്ള സമിതിക്കാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. പാചകരംഗത്ത് മുൻപരിചയമുള്ള കുടുംബശ്രീ അടക്കമുള്ള സന്നദ്ധ സംഘടകൾക്കാകും ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ പത്ത് ലക്ഷം രൂപ നൽകും. ഒരു ഊണിന് അഞ്ച് രൂപ വീതം പൊതുവിതരണ വകുപ്പ് സബ്സിഡി നൽകും.
കിടപ്പു രോഗികൾക്ക് ഹോട്ടലിൽ നിന്ന് ഊണ് വീടുകളിലെത്തിക്കും. സാമൂഹികനീതി വകുപ്പായിരിക്കും ഇവിടെ നിന്ന് ഭക്ഷം നൽകേണ്ടവരുടെ പട്ടിക തയ്യാറാക്കുക.
അടുത്ത ഹോട്ടൽ 21ന്
കൊല്ലം കന്റോൺമെന്റിലെ സപ്ലൈകോ ഗോഡൗണിനോട് ചേർന്ന് ജില്ലയിലെ രണ്ടാമത്തെ സുഭിക്ഷ ഹോട്ടൽ 21ന് പ്രവർത്തനം ആരംഭിക്കും. ഇവിടെ പുതുതായി നിർമ്മിച്ച ഗോഡൗൺ, പുതിയ താലൂക്ക് സപ്ലൈ ഓഫീസ്, ഡെപ്യുട്ടി റേഷനിംഗ് കൺട്രോളർ ഓഫീസ് എന്നിവയുടെ ഉദ്ഘാടനവും അന്നേദിവസം നടക്കും.
അനങ്ങാതെ
തദ്ദേശ സ്ഥാപനങ്ങൾ
ഓരോ മണ്ഡലത്തിന്റെയും ആസ്ഥാനങ്ങളിലാണ് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കേണ്ടത്. ഇതിനുള്ള സ്ഥലം കണ്ടെത്തി നൽകേണ്ടത് മണ്ഡലം ആസ്ഥാനം ഉൾപ്പെടുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനമാണ്. കുന്നത്തൂർ മണ്ഡലം ആസ്ഥാനം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട പഞ്ചായത്താണ് ഭരണിക്കാവിലെ ഹോട്ടലിനുള്ള സ്ഥലം കണ്ടെത്തി നൽകിയത്. കൊല്ലം കോർപ്പറേഷൻ അനങ്ങാത്തതിനെ തുടർന്ന് പൊതുവിതരണ വകുപ്പ് സ്വന്തം സ്ഥലമായ സപ്ലൈകോ ഗോഡോണിനുള്ളിൽ നഗരകേന്ദ്രത്തിൽ ഹോട്ടലിനുള്ള ഇടം ഒരുക്കുകയായിരുന്നു. മറ്റ് ഒമ്പത് ഹോട്ടലുകൾക്ക് സ്ഥലം കണ്ടെത്തി നൽകാൻ ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾ മടി കാണിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |