തിരുവനന്തപുരം: കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തുന്നത് മറ്റുകേന്ദ്രങ്ങളെ ആശ്രയിച്ച്. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിലാണിത്. ഇവിടങ്ങളിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ ഉണ്ടെങ്കിലും അവ പ്രവർത്തന രഹിതമാണ്.
ചില ഗവേഷണ കേന്ദ്രങ്ങളിലേയും സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥ ഉപകരണങ്ങളിൽ നിന്നുമുൾപ്പെടെ വിവരം ശേഖരിച്ച് അതിന്റെ ശരാശരിയെടുത്താണ് പ്രവചനം നടത്തുന്നത്. വിവരങ്ങൾ നൽകുന്നതിന് ഇത്തരം കേന്ദ്രങ്ങൾക്ക് നിശ്ചിത തുകയും നൽകുന്നുണ്ട്. വർഷങ്ങളായി ഇതാണ് അവസ്ഥ. പത്ത് ജില്ലകളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പിന് സംസ്ഥാനത്ത് 12 സ്റ്റേഷനുകളാണുള്ളത്. ഇല്ലാത്ത നാല് ജില്ലകളിൽ അത് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഓട്ടോമേറ്റഡ് 69 മാത്രം
സംസ്ഥാനത്ത് 256 ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ വേണ്ടതുണ്ടെങ്കിലും ഇപ്പോഴുള്ളത് 69 മാത്രം. അതിൽ പലതും പ്രവർത്തന രഹിതവുമാണ്. സാറ്റലൈറ്റ് വഴി പ്രവർത്തനവും നിയന്ത്രണവും നടക്കുന്ന ആധുനിക സംവിധാനമായതിനാൽ കൃത്യതയോടെയുള്ള അളവ് ലഭിക്കും. ഒരു സ്റ്റേഷൻ സ്ഥാപിക്കാൻ അഞ്ചു മുതൽ പത്തുലക്ഷം വരെ ചെലവ് വരും. കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |