നിലവിലെ ചാമ്പ്യൻന്മാരെ മണിപ്പൂർ 3-0ത്തിന് തോൽപ്പിച്ചു
മലപ്പുറം:സന്തോഷ് ട്രോഫിയിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കരുത്തരായ മണിപ്പൂർ നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
മണിപ്പൂരിന് വേണ്ടി ജെനിഷ് സിംഗും ഇങ്കുൽ ഗൗലാൽ സിംഗ്സിത്തുമാണ് ഓരോ ഗോൾ വീതം നേടിയത്. സ്വന്തം പോസ്റ്റിലേക്ക് സർവീസസ് താരം ബി.സുനിൽ ഗോളടിച്ചതോടെ മണിപ്പൂരിന്റെ അക്കൗണ്ടിൽ മൂന്ന് ഗോളുകളായി. നാലാം മിനിട്ടിലാണ് മിഡ് ഫീൽഡർ ജെനിഷ് സിംഗ് സർവീസസിന്റെ പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലേക്കടിച്ച് കളിയിലെ ആദ്യ ഗോൾ നേടിയത്. സർവീസസിന്റെ താരത്തെ ഫൗൾ ചെയ്തതിനെ തുടർന്ന് കളിയുടെ ആരംഭത്തിൽ തന്നെ സർവീസസിന് ഫ്രീകിക്ക് അവസരം ലഭിച്ചിരുന്നെങ്കിലും പാഴായി. പെനാൽറ്റി ബോക്സിന് പുറത്ത് നിന്നടിച്ച ഫ്രീ കിക്ക് ഗോൾ പോസ്റ്റിന് മുകളിലൂടെ പോവുകയായിരുന്നു. 17ാം മിനിറ്റിൽ ജെനിഷ് സിംഗ് രണ്ടാം ഗോളുറപ്പിച്ച് നടത്തിയ മുന്നേറ്റം പെനാൽറ്റി ബോക്സ് വരെയെത്തിയെങ്കിലും സർവീസസിന്റെ പ്രതിരോധ നിരയിലെ താരം തട്ടി മാറ്റുകയായിരുന്നു. മണിപ്പൂരിന്റെ അണ്ടർ 21 മുന്നേറ്റ നിരയിലെ താരം സോമിഷോൺ ഷിറാക് ബാളുമായി ഗോൾ പോസ്റ്റിനെ ലക്ഷ്യം വച്ച് പാഞ്ഞടുത്തപ്പോൾ സർവീസസിന്റെ ഗോൾ കീപ്പർ ബബീന്ദ്ര മല്ല ഓടി വന്ന് ബാൾ സേവ് ചെയ്തതോടെ സോമിഷോണിന്റെ മുന്നേറ്റം പാതിവഴിയിൽ നിലച്ചു. 50ാം മിനിറ്റിൽ മണിപ്പൂരിന്റെ മിഡ് ഫീൽഡ് താരം ഗൗലൽ സിംഗ്സിത്തെടുത്ത കോർണർ കിക്ക് മുന്നേറ്റ നിരയിലെ താരം ലുൻമിലെൻ ഹോകിപ്പ് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. 73ാം മിനിറ്റിൽ മണിപ്പൂരിന് പകരക്കാരനായി ഇറങ്ങിയ തോക്ക്‌ചോം മണിചന്ദ് നടത്തിയ മുന്നേറ്റം സർവീസസിന്റെ പ്രതിരോധ നിരയിലെ താരം ബി.സുനിലിന്റെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് എത്തിയതാണ് മണിപ്പൂരിന്റെ അക്കൗണ്ടിൽ മൂന്നാം ഗോൾ വീഴാൻ കാരണമായത്. നിരവധി അവസരങ്ങൾ സർവീസസിനെ തേടിയെത്തിയെങ്കിലും മുതലെടുക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |