കാൻസർ രോഗിയാണെന്ന് സ്ഥിരീകരിച്ച് കഴിഞ്ഞാൽ മരണം ഉറപ്പാണെന്നാണ് ചിലരുടെ ധാരണ. കാൻസർ ആണെന്നറിഞ്ഞ് രോഗത്തിന്റെ ഭവിഷ്യത്തോ ചികിത്സയുടെ സാദ്ധ്യതയോ അന്വേഷിക്കാതെ ചിലർ ആത്മഹത്യ വരെ ചെയ്യുന്നു. സ്തനാർബുദമാണെന്നറിഞ്ഞ് ഒരു വള്ളിക്കയറിൽ ജീവനൊടുക്കിയ അനിത, പരിശോധനയുടെ പിഴവ് കാരണം കാൻസർ ആണെന്ന തെറ്റായ റിസൾട്ട് വന്നപ്പോൾ ആശുപത്രിയുടെ പത്താം നിലയിൽനിന്ന് ചാടി ആത്മഹത്യചെയ്ത യമുനയുമൊക്കെ മനസ്സിൽ ഇപ്പോഴും വേദനയായി നിൽക്കുന്നു.
കാൻസറാണെന്ന് അറിഞ്ഞ കാർത്തികേയന്റെ കഥ മറ്റൊന്നാണ്. അയാൾ ചിന്തിച്ചു: എന്റെ അവസാനം അടുത്തിരിക്കുന്നു. ഇനി എത്രകാലം ജീവിക്കാൻ ? ചെയ്തു തീർക്കാനുള്ളതൊക്കെ പൂർത്തിയാക്കണം. മക്കൾക്ക് സ്വത്ത് ഭാഗം വച്ചുകൊടുത്തു. മകന്റെ വിവാഹം കൂടി കണ്ടിട്ട് വേണം മരിക്കാൻ. തിരക്കുപിടിച്ച് വിവാഹം നടത്തി. കാൻസർ ചികിത്സ തീരുന്നതിനടുപ്പിച്ച് മകന്റെ വിവാഹം കാണണമെന്ന ആഗ്രഹവും സാധിച്ചു എന്ന സംതൃപ്തിയോടെ വിവാഹദിവസം രാത്രി ഉറങ്ങാൻ കിടന്നു. പാതിരാത്രിയായപ്പോൾ മകന്റെ മണിയറ ഒരുക്കിയ മുറിയിൽ നിലവിളിയും ബഹളവും. കാർത്തികേയൻ മുറിതുറന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി. പുതിയപെണ്ണ് കത്തിയുമായി മകനെ ഓടിക്കുന്നു. ആഗ്രഹം കാരണം അന്വേഷിക്കാതെ നടത്തിയ വിവാഹം. മനോരോഗിയായ പെൺകുട്ടിയെയാണ് മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്.
കാൻസർ സ്ഥിരീകരിച്ച ഒരാൾ ചികിത്സിക്കേണ്ട ഡോക്ടറുടെ ഫോൺ നമ്പർ കരസ്ഥമാക്കി അദ്ദേഹം താമസിക്കുന്ന ലോഡ്ജിൽ പോയി രാത്രി ഡോക്ടറെ വിളിച്ചു. രോഗാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. എന്നിട്ട് താൻ എത്രകാലം ജീവിച്ചിരിക്കുമെന്ന് പലയാവർത്തി ഡോക്ടറോട് ചോദിച്ചു. ഞാനൊരു ഡോക്ടറാണ് ദൈവമല്ല ഒരാളുടെ വിധിപറയാനെന്ന് ഡോക്ടർ പറഞ്ഞു. അദ്ദേഹം അന്നു രാത്രി മൂന്നുപ്രാവശ്യം ഡോക്ടറെ ഫോൺ ചെയ്തു. അയാൾക്കറിയേണ്ടത് എത്രകാലം ജീവിച്ചിരിക്കും എന്നായിരുന്നു. 'നാളെ ആശുപത്രിയിൽ വാ ചികിത്സ തുടങ്ങാമെന്ന് 'ഡോക്ടർ പറഞ്ഞു. 'ഡോക്ടർ ഞാൻ എത്രകാലം ജീവിച്ചിരിക്കുമെന്ന് പറയാത്തത് ഞാൻ പെട്ടെന്ന് മരിക്കുമെന്ന് അറിയാവുന്നതു കൊണ്ടാണ്. ഇനി ഞാൻ ജീവിച്ചിരിക്കില്ല ഡോക്ടർ. നാളെ ആശുപത്രിയിലേക്കില്ല. ' ഫോൺ കട്ടായി. ഡോക്ടർ ഫോൺ തിരികെ വിളിച്ചു, ഫോൺ സ്വിച്ച് ഓഫ്. ഡോക്ടർക്ക് ഉറക്കം വന്നില്ല. പല പ്രാവശ്യം ഫോൺ വിളിച്ചു, ഫോൺ സ്വിച്ച് ഓഫ് ആണ്. പിറ്റേന്ന് രാവിലെ മെഡിക്കൽ കോളേജിലെ ലോഡ്ജുകൾ മൊത്തം ഡോക്ടർ കയറിയിറങ്ങി. ഇങ്ങനെയൊരാത്മഹത്യ നടന്നിട്ടുണ്ടോ എന്നന്വേഷിച്ചു. ഒരു വിവരവും ലഭിക്കാത്തതിനാൽ ഡോക്ടറുടെ സുഹൃത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിലെ ഫോറൻസിക് വിദഗ്ധനോട് അന്വേഷിച്ചു. ഇന്നത്തെ ഒരു പോസ്റ്റ്മാർട്ടം ആർ.സി.സി.യിൽ രജിസ്റ്റർ ചെയ്തിരുന്ന ഒരു കാൻസർ രോഗിയുടേതാണെന്ന് പറഞ്ഞു. ഡോക്ടർ സ്തംഭിച്ചു പോയി. ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖം! എത്രപേരാണ് ഇങ്ങനെ ബുദ്ധിശൂന്യത കാണിക്കുന്നത്. എഴുപത് ശതമാനത്തോളം കാൻസറും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
പഴയതുപോലെ കാൻസർ രോഗത്തെ പേടിക്കേണ്ടതില്ല. മറ്റേതു രോഗത്തിനുമുള്ളത്ര മരണനിരക്കേ കാൻസറിനുമുള്ളൂ. ഹൃദ്റോഗവും കരൾ രോഗവും പോലെ തന്നെയാണ് കാൻസറും. എന്നാൽ സമൂഹം അതിനെ കൂടുതൽ മാരകമായി കാണുന്നു. പഴയതുപോലെ കാൻസർ ബാധിച്ച് വിരൂപമായ കവിളും നാവും കണ്ണുമൊന്നും ഇന്ന് കാണാനില്ല. തൊണ്ട കുഴിച്ച് ട്യൂബിടുന്ന രീതിയും അപൂർവമാണ്. ചിത്രങ്ങളിലും പരസ്യങ്ങളിലും കാണുന്ന കാൻസറിന്റെ ഭീകരമായ ദൃശ്യങ്ങൾ ഇന്നില്ല. അതിനെല്ലാം പ്രതിവിധിയും ആ അവസ്ഥ എത്തുന്നതിനു മുമ്പുള്ള രോഗനിർണ്ണയ രീതികളും ഇന്ന് സുലഭവുമാണ്. പഴയതുപോലെ കാൻസർ ബാധിച്ചവരെല്ലാം മരിക്കുന്നില്ല. കാൻസർ ബാധിച്ച് എത്രപേർ മരിച്ചുവെന്ന് എല്ലാവർക്കുമറിയാം. എന്നാൽ എത്രപേർ കാൻസറിനെ അതിജീവിച്ചു എന്ന് ആരും അന്വേഷിക്കാറില്ല. ആ അന്വേഷണം കൂടി നടത്തേണ്ടതുണ്ട്.
സമൂഹം ഒറ്റക്കെട്ടായി നിന്ന് ബോധവത്കരണം നടത്തിയാൽ ഈ ഭീതിദമായ അവസ്ഥ മാറ്റിയെടുക്കാൻ കഴിയും.
മാതാപിതാക്കളേയും ബന്ധുക്കളേയും കൊണ്ട് ചികിത്സയ്ക്കു വരുമ്പോൾ മക്കൾ മിക്കവരും അന്വേഷിക്കുന്നത് രോഗി എത്രകാലം ജീവിച്ചിരിക്കുമെന്നാണ്. കാൻസറിനേക്കാൾ മാരകമായ മറ്റ് രോഗാവസ്ഥകളിൽ ആരും ജീവിതകാലാവധി അന്വേഷിക്കാറില്ല. ഇത്തരം അന്വേഷണങ്ങൾ രോഗിക്ക് ചികിത്സ കൊടുക്കാതിരിക്കാനോ, രോഗിയെ ഉപേക്ഷിക്കാനോ ആണെന്ന് പല അനുഭവങ്ങളും തെളിയിച്ചിട്ടുണ്ട്. പണ്ട് സിനിമയിലും മറ്റും കഥാഗതി നിർണ്ണയിക്കുന്നത് രോഗാവസ്ഥയാകുമ്പോൾ കാൻസറിന്റെ മാരകാവസ്ഥയായിരുന്നു എല്ലാവരും സ്വീകരിച്ചിരുന്നത്. അത് മനുഷ്യരിൽ കാൻസറിന്റെ ഭയം തീവ്രമാക്കി. അത് മാറണമെങ്കിൽ അത്രത്തോളം സിനിമകളും കഥകളും തിരിച്ചെഴുതേണ്ടി വരും.
( റീജിയണൽ കാൻസർ സെന്ററിൽ
ടെക്നിക്കൽ ഓഫീസറാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |