തലശേരി: അടിച്ചുതകർത്ത ശേഷം മോഷണം നടന്ന മഞ്ഞോടിയിലെ വീട്ടിൽ പൊലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു. മോഷണം നടന്ന വീട്ടിൽ നിന്നും മണം പിടിച്ചോടിയ നായ വീടിന് പിറകിലെ കുറ്റിക്കാട്ടിലൂടെ ഓടി ഇന്ദിരാ ആശുപത്രിക്ക് പിറകിലെ പഴയ സൊസൈറ്റി കെട്ടിട പരിസരത്തെത്തി നിന്നു. വീട്ടിനകത്തെ ഉപകരണങ്ങളിൽ നിന്നും മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചതായറിയുന്നു. മോഷ്ടാക്കൾ വീട്ടുമുറികളും ശുചിമുറികളും ക്ലോസെറ്റും വാഷ്‌ബേസിനും ഉൾപെടെ അടിച്ചു തകർത്താണ് ലാപ്‌ടോപ്പും വലിയ ഉരുളികളും ഡി.വി.ഡിയും അടിച്ചുമാറ്റിയത്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനമായ കെ.എം.എസിന്റെ ഉടമ എ.വി. രണദേവിന്റെ മഞ്ഞോടി കണ്ണിച്ചിറ റോഡിലുള്ള ശ്രീരാഗം വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. രണദേവും ഭാര്യയും വീട് അടച്ച് യു.എസിലുള്ള മകളുടെ വീട്ടിൽ പോയ അവസരത്തിലാണ് സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |