കൊല്ലം:എം. എൽ. എയുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും രാഷ്‌ട്രീയ നേതാവിന്റെയും തിരക്കിലും സിനിമയുടെ നടുത്തളത്തിൽ താരമാവുകയാണ് ചിറ്റയം ഗോപകുമാർ. ആറാമത്തെ സിനിമയായ 'ജാക് ഫ്രൂട്ടി'ൽ ചാക്കോച്ചൻ മുതലാളിയെന്ന മുഴുനീള കഥാപാത്രമാണ്. സംവിധാനം അർജുൻ ബിനു.
ചിറ്റയത്തിന് എന്നും സിനിമയോട് പ്രണയമായിരുന്നു. ക്യാപ്ടൻ രാജു സംവിധാനം ചെയ്ത മിസ്റ്റർ പവനായിയിൽ ബാങ്ക് മാനേജരായിട്ടാണ് തുടക്കം. ആകാശങ്ങൾക്ക് അപ്പുറത്ത് എന്ന സിനിമയിൽ ശാസ്ത്രജ്ഞനായി. ഈ മഴ തേന്മഴയിൽ നായികയുടെ പിതാവ്. ന്യൂജൻ ബാങ്കുകളുടെ കഥപറഞ്ഞ ഇ.എം.ഐയിൽ മാനേജിംഗ് ഡയറക്ടർ. നടൻ കൊല്ലം തുളസി തിരക്കഥയെഴുതിയ സമാന്തര പക്ഷികളിൽ കളക്ടർ വിനയചന്ദ്രനായും തിളങ്ങി. സ്ത്രീത്വം, എന്റെ ഗ്രാമം, ചീതേവി എന്നീ ഹ്രസ്വചിത്രങ്ങളിലും പ്രധാന കഥാപാത്രമായി. പള്ളീലച്ചനാകുന്ന നാലാമത്തെ ഹ്രസ്വചിത്രം പൂർത്തിയായി.
കലയ്ക്കൊപ്പം
കൊല്ലം ജില്ലയിലെ ചിറ്റയം ഗ്രാമത്തിൽ ടി.ഗോപാലകൃഷ്ണന്റെയും ടി.കെ.ദേവയാനിയുടെയും മകനായി ജനിച്ച ഗോപകുമാറിന് കുട്ടിക്കാലം ദുരിതമായിരുന്നെങ്കിലും കലയുടെ കൈപിടിച്ച് സങ്കടങ്ങൾ മറന്നു. എ.ഐ.എസ്.എഫ് കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി പൊതുജീവിതത്തിൽ ഉറച്ചപ്പോഴും കലയെ കൈവിട്ടില്ല. അടിയന്തരാവസ്ഥ വിഷയമാക്കി ഇന്ദിരാഗാന്ധിയെ വിമർശിച്ച് 'ദുർഗ'യെന്ന ഏകാംഗ നാടകം എഴുതി സംവിധാനം ചെയ്തു. ദുർഗയിലുൾപ്പടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു.
സി.പി.ഐയുടെ മുഴുവൻ സമയ പ്രവർത്തകനായും കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായുമൊക്കെ സജീവമായപ്പോൾ നാടകത്തെ മാറ്റി നിറുത്തേണ്ടി വന്നു. അടൂരിൽ ജയിച്ചതോടെ വീണ്ടും കലാജീവിതത്തെ തട്ടിയുണർത്തി. സിനിമ-നാടക പ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. അടൂരിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
കേരള ഹൈക്കോടതി കോർട്ട് ഓഫീസറായി വിരമിച്ച ഭാര്യ സി.ഷേർലി ഭായി ഗായികയാണ്. മക്കൾ എസ്.ജി.അമൃതയും എസ്.ജി.അനുജയും.
സിനിമ ഷൂട്ടിംഗ് ഉള്ളപ്പോൾ മറ്റ് പരിപാടികൾ ഏൽക്കാറില്ല. പൊതുജീവിതത്തെ കലാവേദികൾ ബാധിച്ചിട്ടില്ല. അഭിനയം ഏറെ ഇഷ്ടമാണ്.
ചിറ്റയം ഗോപകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |