കണ്ണൂർ: മൂന്നര പതിറ്റാണ്ടു മുമ്പ് 1986ൽ ബദൽരേഖാവിവാദത്തിൽ എം.വി. രാഘവനൊപ്പം സി.പി.എമ്മിൽ നിന്ന് പുറത്തേക്കുപോയ പി.വി. കുഞ്ഞിക്കണ്ണനുശേഷം കണ്ണൂരിൽ നിന്ന് ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് എത്തുന്ന നേതാവാണ് ഇ.പി. ജയരാജൻ.
1970ൽ അഴീക്കോടൻ രാഘവൻ ഈ ചുമതല ഏറ്റെടുത്തിരുന്നുവെങ്കിലും അന്ന് ഐക്യമുന്നണിയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിന്നാലെ ഇടതുമുന്നണി കൺവീനറായി ഇ.പി. ജയരാജൻ കൂടി വരുന്നതോടെ ഭരണത്തിലും പാർട്ടിയിലും മുന്നണിയിലും കണ്ണൂരിന്റെ സർവാധിപത്യമായി.
കേന്ദ്ര കമ്മിറ്റിയിലെ സീനിയർ നേതാവായ ഇ.പിയുടെ സംഘാടക പാടവം മുന്നണിക്ക് മുതൽക്കൂട്ടാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
ആഴ്ചകൾക്ക് മുമ്പ് സ്വന്തം തട്ടകത്തിൽ പാർട്ടി കോൺഗ്രസ് നടക്കവേ, പി.ബിയിലേക്ക് താനില്ലെന്നും അതിനുമാത്രം വലിയ നേതാവായിട്ടില്ലെന്നും തുറന്നടിച്ചിരുന്നു.
2016ൽ മട്ടന്നൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ, കായിക മന്ത്രിയായി. ബന്ധു നിയമന വിവാദത്തിന്റെ പേരിൽ മന്ത്രി സ്ഥാനം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും പാർട്ടിയുടെ വിശ്വസ്തനായി നിലകൊണ്ടു. വിജിലൻസ് ക്ളീൻ ചിറ്റ് കൊടുത്തതോടെ, കുറച്ചു കാത്തിരുന്നശേഷമാണെങ്കിലും മന്ത്രിസഭയിൽ തിരിച്ചെത്തി.
രണ്ടു ടേമിൽ കൂടുതൽ മത്സരിച്ചതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല. സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ നിന്നു മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ കെ.കെ. ശൈലജ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇതിനുശേഷം, പ്രായാധിക്യം ചൂണ്ടിക്കാട്ടി, ഇനി പാർലമെന്ററി പദവികളിലേക്ക് മത്സരിക്കാനില്ലെന്ന് ഇ.പി പരസ്യമായി പറഞ്ഞിരുന്നു.
എസ്.എഫ്.ഐയിലൂടെ
പൊതുരംഗത്തേക്ക്
1950 മേയ് 28ന് പാപ്പിനിശ്ശേരിയിൽ പരേതരായ ബി.എം. കൃഷ്ണൻ നമ്പ്യാരുടെയും ഇ.പി. പാർവ്വതി അമ്മയുടെയും മകനായി ജനിച്ച ജയരാജൻ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തുന്നത്.1980ൽ ഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോൾ ആദ്യത്തെ പ്രസിഡന്റായി. കർഷക സംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചു. 1991, 2011, 2016 ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സി.പി.എം കേന്ദ്ര കമ്മിറ്റി കമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ സഹോദരിയും കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജരുമായ പി.കെ. ഇന്ദിരയാണ് ഭാര്യ. വിദേശത്തുള്ള ജയ്സൺ രാജ്, ജിതിൻ രാജ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |