ഘോഷയാത്ര അനുമതിയില്ലാതെ
ന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്കിടെ ഡൽഹി ജഹാംഗീർ പുരിയിൽ ഇരുവിഭാഗം ഏറ്റുമുട്ടിയ കേസിലെ പ്രതിയെ തെരഞ്ഞെത്തിയ പൊലീസിന് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികൾ സമാധാനമായി തുടരുന്നതിനിടെയാണ് ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിന് 100 മീറ്റർ അകലെ ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്.
സംഘർഷ സമയത്ത് പൊലീസിന് നേരെ വെടിയുതിർത്ത സോനു ചിക്ക്‌നുവിനായി (സോനു ഷെയ്ഖ്) തെരച്ചിൽ നടത്തുമ്പോഴാണ് സംഭവം. ഇയാളെ പിന്നീട് പൊലീസ് പിടികൂടി. ഇയാൾ വെടിയുതിർക്കുന്ന ദൃശ്യം സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽപ്പോയ സോനുവിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെത്തിയ പൊലീസിനെ 50ഒാളം സ്‌ത്രീകളുടെ നേതൃത്വത്തിൽ തടഞ്ഞു. പിന്നാലെ സമീപത്തെ വീടുകളിൽ നിന്ന് കല്ലേറുമുണ്ടായി. തുടർന്ന് ദ്രുത കർമ്മസേനാംഗങ്ങൾ പൊലീസിന് സംരക്ഷണം തീർത്തു. കല്ലേറിഞ്ഞവരിൽ ഒരാളെ പിടികൂടി.
ശനിയാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 23 പേർ അറസ്റ്റിലായെന്ന് സിറ്റി പൊലീസ് കമ്മിഷണർ രാകേഷ് അസ്‌താന അറിയിച്ചു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സോനു ബംഗാളിൽ നിന്നുള്ളയാളാണ്. നേരത്തെ അറസ്റ്റിലായ അൻസാറിനെയും അസ്‌ലത്തെയും രണ്ടു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് അസ്‌താന പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചാലും നടപടിയെടുക്കും. സംഭവസ്ഥലത്ത് നിന്ന് മൂന്ന് നാടൻ തോക്കുകളും നാല് വാളുകളും പിടിച്ചെടുത്തിരുന്നു.
ഘോഷയാത്ര അനുമതിയില്ലാതെ
സംഭവ ദിവസം ഹനുമാൻ ജയന്തിയുടെ ഭാഗമായി മൂന്ന് ഘോഷയാത്രകൾ നടന്നിരുന്നു. അതിൽ മൂന്നാമത്തെ ഘോഷയാത്ര പള്ളിയുടെ മുന്നിലൂടെ കടന്നുപോയപ്പോളാണ് അക്രമമുണ്ടായത്. ഈ വഴി ഘോഷയാത്രയ്ക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് വി.എച്ച്.പിക്കും ബജ്‌രംഗ് ദളിനുമെതിരെ കേസെടുത്തു. വി.എച്ച്.പി നേതാവ് പ്രേം ശർമ്മയെ പൊലീസ് ചോദ്യം ചെയ്യും.
പള്ളിയിൽ നോമ്പു തുറയുടെ സമയത്ത് കടന്നുപോയ ഘോഷയാത്രക്കാരുമായുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഘോഷയാത്രക്കാർ ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്നുകയറിയെന്നും അവരെ ചെറുക്കാൻ കല്ലെറിഞ്ഞെന്നുമാണ് നാട്ടുകാരുടെ ഭാഷ്യം. തങ്ങളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്ന ഘോഷയാത്രക്കാർ പ്രകോപനമുണ്ടാക്കിയത് മറുപക്ഷമാണെന്നും വിശദീകരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |