കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്ന് സ്വർണം കവർന്ന കേസിലെ മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് കസബ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടിയേരി മാളുകണ്ടിന്റവിട ധനീഷ്, തലശ്ശേരി തൊട്ടോളി വീട്ടിൽ സുജനേഷ്, തലശ്ശേരി വാവാച്ചി മുക്ക് ശ്രീലക്ഷ്മി ക്വാർട്ടേഴ്‌സിൽ റോഷൻ.ആർ.ബാബു എന്നിവരെയാണ് കസബ പൊലീസ് ഇസ്‌പെക്ടർ എൻ.പ്രജീഷ് അറസ്റ്റ് ചെയ്തത്. 2021സെപ്തംബർ 20നാണ് കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കോഴിക്കോട് താമസിച്ച് സ്വർണാഭരണങ്ങൾ നിർമ്മിച്ചു വരികയായിരുന്നു. സംഭവ ദിവസം രാത്രി ലിങ്ക് റോഡിലുള്ള തന്റെ സ്വർണ ഉരുക്ക് ശാലയിൽ നിന്ന് മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണം ബൈക്കിൽ കൊണ്ടുപോകുമ്പോൾ ബൈക്കിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് ആക്രമിച്ച് കവർന്നെടുക്കുകയായിരുന്നു.
യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കവർച്ചാ സംഘം കടന്നുകളഞ്ഞത്. എന്നാൽ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നേരത്തെ കക്കോടി മുട്ടോളി സ്വദേശി ലത്തീഷ്,
കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി ഷിബി, ചേളന്നൂർ എട്ടേ രണ്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈസിത്ത്, നീജീഷ് എന്നിവരും പൊലീസ് പിടിയിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് കസബ ഇൻസ്‌പെക്ടർ എൻ.പ്രജീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |