SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.05 PM IST

അയ്യൻപട്ക്കയിൽ ഉയരുമോ ആശങ്കയുടെ തടയണ വീണ്ടും ..!

ayyanpadukka-112

തൃശൂർ: വേനൽമഴ വിട്ടുനിൽക്കുകയും ചൂട് ശക്തിപ്രാപിക്കുകയും ചെയ്തതോടെ ആളൂർ പഞ്ചായത്തിലെ അമ്പതോളം ഏക്കർ വരുന്ന വടുവൻ തോട്ടിൽ (അയ്യൻപട്ക്ക) ഇനിയും തടയണ ഉയരുമോയെന്ന ആശങ്കയിൽ കർഷകർ. ആഴ്ചകൾക്ക് മുമ്പ് കൃഷിയിടത്തിൽ നിർമ്മിച്ച തടയണയും വേനൽമഴയും മൂലം നാലടിയോളം വെള്ളമാണ് ചിറയിൽ കയറിയത്. ഇതോടെ കൃഷിയിറക്കിയ പടവലം, പാവയ്ക്ക, കൊള്ളി, വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയവ വേര് ചീഞ്ഞും മഞ്ഞപ്പ് കയറിയും നശിച്ചു. ഇടവിളകളെല്ലാം പൂർണമായും നശിച്ചു.

ലോണെടുത്തും കടം വാങ്ങിയുമാണ് പത്തോളം കർഷകർ ഇവിടെ വിളവിറക്കിയത്. മനുഷ്യനിർമ്മിത തടയണ മൂലമുണ്ടായ കൃഷി നാശമായതിനാൽ നഷ്ടപരിഹാരം പോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു. വെള്ളം കയറിയതോടെ കർഷകർ ആ‌ർ.ഡി.ഒയെ സമീപിച്ചിരുന്നു. കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർക്ക് റിപ്പോ‌‌ർട്ട് സമർപ്പിക്കുമെന്നായിരുന്നു ആ‌ർ.ഡി.ഒയുടെ പ്രതികരണം. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേത‌ൃത്വത്തിൽ തടയണ പൊളിച്ചുനീക്കി ചിറ പഴയ സ്ഥിതിയിലാക്കി.

അയ്യൻപട്ക്കയിലെ തടയണ

എഴുപത് വർഷം മുമ്പ് വടുവൻ ചിറയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന കൃഷിഭൂമിയിൽ വേനൽക്കാലത്ത് വെള്ളം ലഭ്യമാക്കാൻ കർഷകർ മഴവെള്ള സംഭരണി നിർമ്മിച്ചിരുന്നു. പിന്നീട് ജലസേചന കനാൽ വന്നതോടെ മഴവെള്ള സംഭരണി ഒഴിവാക്കി. 1996ൽ ചിലരുടെ നേതൃത്വത്തിൽ തടയണ കെട്ടിയെങ്കിലും കോടതി ഇടപെട്ട് പൊളിച്ചുനീക്കി. തുടർന്ന് 2016ൽ ചിറ പൂർണമായും കെട്ടിയതോടെ വൻതോതിൽ കൃഷിനാശം സംഭവിച്ചു. ഇതിനെതിരെ കർഷകർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വർഷം തോറും കളക്ടർ ചെയർമാനായും ആർ.ഡി.ഒ. കൺവീനറായും കർഷകരുടെ യോഗം ചേരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. എന്നിട്ടും കഴിഞ്ഞ മാർച്ചിൽ യോഗം കൂടാതെ അനധികൃത തടയണ നിർമ്മിക്കുകയായിരുന്നുവെന്ന് കർഷകർ പരാതിപ്പെടുന്നു.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ബദൽ

ചിറയിലൂടെ 750 ഓളം മീറ്റർ നീളത്തിലായി ഒഴുകുന്ന വടുവൻതോട് ആനുപാതികമായി വീതിയും താഴ്ചയും വർദ്ധിപ്പിച്ച് പുനർനിർമ്മിച്ചാൽ വർഷം മുഴുവൻ വെള്ളം ലഭിക്കുമെന്ന് കർഷകർ പറയുന്നു. ആവശ്യമെങ്കിൽ ഇതേ കനാലിൽ ബണ്ടും നിർമ്മിക്കാം.

പഞ്ചായത്ത് ആവശ്യപ്പെട്ടാൽ കുടിവെള്ളസ്രോതസ് നിർമ്മിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ ഒരുക്കമാണെന്നും കർഷകർ വ്യക്തമാക്കുന്നു.

അറുപത് സെന്റിലായി ഇറക്കിയ കൃഷി പൂർണമായും നശിച്ചു. തെങ്ങ്, കവുങ്ങ് എന്നിവയ്ക്ക് വേര് ചീയലുണ്ടായി. അവയിൽ നിന്നുള്ള വിളവ് അധികം കാലം ഉണ്ടാകില്ല. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചിട്ടുണ്ട്. കിട്ടുമോയെന്ന് അറിയില്ല. ഞാനും ഭാര്യയും കൂടിയാണ് കൃഷിയിടത്തിലെ ജോലികൾ ചെയ്യുന്നത്. മറ്റൊരു സ്ഥലമോ വരുമാനമാർഗമോ ഇല്ല. ഇനിയും ഇവിടെത്തന്നെ കൃഷി തുടരും.

ചാതേലി അന്തോണി

ഭാര്യ ലിസി

വർഷം മുഴുവൻ വടുവൻ തോടിലൂടെ ജലമൊഴുകുന്നുണ്ട്. കൂടാതെ കനാൽ ജലത്തിന്റെയും കുടിവെള്ള പൈപ്പ് പദ്ധതിയുടെയും ആനുകൂല്യം പ്രദേശവാസികൾക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും കുടിവെള്ളത്തിനെന്ന പേരിൽ കൃഷിഭൂമിയിൽ വെള്ളം നിറുത്തി കൃഷി നശിപ്പിച്ച് തുച്ഛമായ വിലയ്ക്ക് ഭൂമി കൈക്കലാക്കാനുള്ള ഭൂമാഫിയയുടെ നീക്കമാണോ ഇതെന്ന സംശയമുണ്ട്.

രാമൻ എമ്പ്രാന്തിരി

സെക്രട്ടറി,​ അയ്യൻപട്ക്ക കർഷക സമിതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, THADAYANA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.