ന്യൂഡൽഹി: ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരിയിൽ വാഹനം ഓടിച്ചു കയറ്റി നാലു കർഷകർ മരിക്കാനിടയായ കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി, ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ ഉത്തരവിട്ടു. ഇതോടെ, അജയ് മിശ്ര വീണ്ടും സമ്മർദ്ദത്തിലായി.
ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ പരിധിവിട്ട നടപടികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി, ഹർജി വീണ്ടും പരിഗണിക്കാനും ഇരകളുടെ വാദം കേൾക്കാനും നിർദ്ദേശിച്ചു. ജാമ്യാപേക്ഷയിൽ വെർച്വലായി ഹൈക്കോടതിയിൽ വാദം കേൾക്കവേ, ഇരകളുടെ അഭിഭാഷകന്റെ കണക്‌ഷൻ വിച്ഛേദിക്കപ്പെട്ടതും വീണ്ടും അവസരം നൽകാതിരുന്നതും വിവാദമായിരുന്നു.
സുപ്രീംകോടതി നേരിട്ടിടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും മേൽനോട്ടത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും യു.പി.സർക്കാർ തയ്യാറായിരുന്നില്ല. തുടർന്ന്, മരിച്ചവരുടെ ബന്ധുക്കൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മുതിർന്ന അഭിഭാഷകരായ ദുഷന്ത് ദവെ, പ്രശാന്ത് ഭൂഷൺ എന്നിവർ ഇരകൾക്കു വേണ്ടി ഹാജരായി
ഹൈക്കോടതി പരിധി വിട്ടു
പരിധിക്കു പുറത്തുള്ള വിഷയങ്ങൾ പരിഗണിച്ചെന്ന് സുപ്രീം കോടതി.
പോസ്റ്റുമോർട്ടം റിപ്പോർട്ടും മുറിവുകളും കണക്കിലെടുക്കേണ്ടത് ജാമ്യ ഹർജിയിലല്ല.
ഇരകൾക്ക് വാദിക്കാൻ അവസരം നൽകിയില്ല.
പ്രതി തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാദ്ധ്യതയുണ്ടെന്നത് കണക്കിലെടുത്തില്ല.
കേസും അന്വേഷണവും
2021 ഒക്ടോ. 3 ന് ലഖിംപുർ ഖേരിയിൽ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന്റെ ഭാഗമായി യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ വാഹനം ഓടിച്ച് കയറ്റി 4 കർഷകർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ പ്രാദേശിക മാദ്ധ്യമപ്രവർത്തകനും മൂന്നു ബി.ജെ.പി പ്രവർത്തകരും മരിച്ചു.
2021ഒക്ടോബർ 9ന് ആശിഷ് മിശ്ര അറസ്റ്റിലായി. നാലു മാസം റിമാൻഡിൽ.
2022 ജനുവരി മൂന്നിന് കുറ്റപത്രം സമർപ്പിച്ചു.
ഫെബ്രുവരി പത്തിന്, കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവും പരാമർശിക്കാതെ ജാമ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |