ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചകേസിൽ മൂന്നുപേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. കരിച്ചിയിൽ കീഴതിൽ വീട്ടിൽ ശ്യാംശങ്കർ (28), കരിച്ചിയിൽ വടക്കേ ചരുവിള വീട്ടിൽ വിഷ്‌ണു (28), കരിച്ചിയിൽ അഞ്ജു നിവാസിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഇയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ അവനവഞ്ചേരി കല്ലുവിള വീട്ടിൽ മനോജ് മെഡിക്കൽ കോളേജിലെ ചികിത്സയ്‌ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8ഓടെ ചെയർപേഴ്സൺ വീട്ടിലേക്ക് പോകുമ്പോൾ കരിച്ചിയിൽ റോഡിൽ വച്ചായിരുന്നു സംഭവം.
ഒരാൾ ചോരവാർന്ന നിലയിൽ വാഹനത്തിന് മുന്നിലെത്തി രക്ഷിക്കണമെന്ന് അപേക്ഷിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം യാത്ര തുടരാൻ ഒരുങ്ങുമ്പോഴാണ് അക്രമിസംഘം കല്ലുകൊണ്ട് മനോജിന്റെ മുഖത്ത് ഇടിച്ചുവീഴ്‌ത്തിയശേഷം ക്രൂരമായി മർദ്ദിച്ചത്. ഒപ്പം ജോലിചെയ്‌ത ആളെ വീട്ടിൽ കൊണ്ടാക്കിയശേഷം മടങ്ങിയ യുവാവിനെയാണ് സംഘം ആദ്യം ആക്രമിച്ചതെന്നും ഇയാളെ രക്ഷിച്ചതിലുള്ള വൈരാഗ്യമാണ് മനോജിനെ ആക്രമിക്കാൻ കാരണമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |