കീവ് : യുക്രെയിനിലെ മരിയുപോൾ, ക്രെമിന്ന നഗരങ്ങൾ പൂർണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട റഷ്യ ഇന്നലെ പ്രധാന യുക്രെയിൻ നഗരങ്ങളിൽ ആക്രമണം ശക്തമാക്കി. കൂടാതെ മരിയുപോളിൽ ബാക്കിയുള്ള യുക്രെയിൻ സേന ആയുധം വച്ച് കീഴടങ്ങി പുറത്തു പോയില്ലെങ്കിൽ മരണമായിരിക്കും അവരെ കാത്തിരിക്കുന്നതെന്ന ശക്തമായ താക്കീതും റഷ്യൻ പ്രതിരോധ വകുപ്പ് നല്കി.മരിയുപോൾ റഷ്യയുടെ പൂർണ നിയന്ത്രണത്തിലായിട്ടും യുക്രെയിൻ സേന കീഴങ്ങാൻ കൂട്ടാക്കാത്ത സാഹചര്യത്തിൽ നഗരത്തിൽ നിന്ന് പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാൻ പാസ് സിസ്റ്റം ഏർപ്പെടുത്തുമെന്ന് റഷ്യ അറിയിച്ചു. യുക്രെയിനിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലുഹാൻസ്‌ക്, ഡൊണെറ്റ്സ്‌ക് മേഖലകളിൽ റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറൻ നഗരമായ ലീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിപ്രോപെട്രോവ്സ്‌ക് നഗരത്തിലും മിസൈലാക്രമണമുണ്ടായി. യുക്രെയിന്റെ ഇരുമ്പുരുക്ക്, കൽക്കരി, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രമായ മരിയുപോൾ റഷ്യൻ നിയന്ത്രണത്തിലാകുന്നത് യുക്രെയിൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകും. അതേ സമയം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു രാസായുധ പ്ലാന്റിൽ 150 കുട്ടികളടക്കം 400 യുക്രെയിൻ പൗരന്മാരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് യുക്രെയിൻ മനുഷ്യാവകാശ പ്രവർത്തക ലുഡ്‌മൈല ഡെനിസോവ പറഞ്ഞു.
യുക്രെയിൻ പുനർനിർമ്മാണം : ഐ.എം.എഫുമായി ചർച്ച നടത്തി സെലൻസ്കി
യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രെയിന്റെ പുനർനിർമ്മാണത്തിനായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി.
യുക്രെയിന്റെ യുദ്ധാനന്തര പുനർനിർമാണത്തെക്കുറിച്ച് വ്യക്തമായ പദ്ധതികളും കാഴ്ചപ്പാടുകളുമുണ്ട്. ഐ.എം.എഫും യുക്രെയ്നും തമ്മിലുള്ള സഹകരണം തുടരുമെന്ന് ഉറപ്പുണ്ട്.' സെലൻസ്‌കി ട്വീറ്റ് ചെയ്തു. സെലൻസ്‌കിയുമായി ചർച്ച നടത്തിയ കാര്യം ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീനയും സ്ഥിരീകരിച്ചു. സെലൻസ്‌കിക്ക് നന്ദി അറിയിച്ച ക്രിസ്റ്റലീന ആധുനിക മത്സരാധിഷ്ഠിത യുക്രെയിൻ പുനർനിർമ്മിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |