കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. മന്ത്രിസഭയിൽ 17 പുതിയ മന്ത്രിമാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രസിഡന്റിന്റെ മൂത്ത സഹോദരൻ മഹിന്ദ രാജപക്‌സ പ്രധാനമന്ത്രിയായി തുടരുന്നതൊഴിച്ചാൽ, മന്ത്രിസഭയിൽ രാജപക്‌സ കുടുംബത്തിൽ നിന്നുള്ള മറ്റാരുമില്ല. മുൻ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങൾ മാത്രമാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. പുതിയ കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി ഇന്ന് പ്രത്യേക പാർലമെന്റ് യോഗവും ചേരും. നേരത്തെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന പ്രസിഡന്റിന്റെ സഹോദരന്മാരായ ബേസിൽ രാജപക്സ, ചമൽ രാജപക്‌സ, പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്‌സ എന്നിവർ പുതിയ മന്ത്രിസഭയിലില്ല. അതേ സമയം പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും കാബിനറ്റ് വകുപ്പുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുതിയ മന്ത്രിമാർ പ്രസിഡന്റ് ഗോതബയ രാജപക്‌സയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഈ മാസമാദ്യം പ്രസിഡന്റ്, മന്ത്രിസഭ പിരിച്ചുവിട്ട് ഏകീകൃത സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം ഇത് നിരസിക്കുകയായിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും രാജി വയ്ക്കണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേ സമയം രാജ്യം ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പുതുമുഖങ്ങളെ മന്ത്രിമാരാക്കാനുള്ള നീക്കത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. മുൻ പരിചയമില്ലാത്തവരെ മന്ത്രിയാക്കുന്നത് പ്രശ്നപരിഹാരത്തിന് ഗുണകരമാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതേ സമയം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഐ.എം.അഫ് അധികൃതരുമായി ചർച്ച നടത്താൻ ധനമന്ത്രി അലി സാബ്രിയുടെ നേതൃത്വത്തിലുള്ള സംഘം വാഷിംഗ്ടണിലെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |