വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകം സാമ്പത്തിക വെല്ലുവിളികളെ നേരിടുമ്പോൾ പോലും , സമീപവർഷങ്ങളിൽ ഇന്ത്യ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾക്കും രാജ്യത്തിന്റെ അതിജീവനശേഷിയുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) പ്രശംസ. വാഷിംഗ്ടണിൽ ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാൻ സഹായിച്ച നയമിശ്രിതത്തെ ഐ.എം.എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയാണ് അഭിനന്ദിച്ചത്.
മഹാമാരിക്കാലത്തും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുന്നതായും ഐ.എം.എഫിന്റെ ശേഷിവികസന പ്രവർത്തനങ്ങളിൽ ഇന്ത്യ നൽകിയത് വലിയ സംഭാവനകളാണെന്നും ജോർജീവ പറഞ്ഞു.
ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഐ.എം.എഫ് എം.ഡിക്കൊപ്പം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത വി.നാഗേശ്വരൻ, ഐ.എം.എഫിന്റെ എഫ്.ഡി.എം.ഡി ഗീതാ ഗോപിനാഥ് എന്നിവരു പങ്കെടുത്തു.
അന്താരാഷ്ട്ര നാണയനിധി - ലോകബാങ്ക് വസന്തകാല യോഗത്തിനായാണ് ധനമന്ത്രി വാഷിംഗ്ടണിലെത്തിയത്. ലോക ബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗ്, ജി 20 ധനമന്ത്രിമാരുടെ യോഗം, സെൻട്രൽ ബാങ്ക് ഗവർണർ മീറ്റിംഗ് (എഫ്.എം.സി.ബി.ജി) എന്നിവയിൽ വരുംദിവസങ്ങളിൽ ധനമന്ത്രി പങ്കെടുക്കും. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി നിരവധി ഉഭയകക്ഷി ചർച്ചകളും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള ഉന്നതതല കൂടിക്കാഴ്ചയും സന്ദർശനത്തിൽ ഉൾപ്പെടും.
ക്രിപ്റ്റോയ്ക്കെതിരെ ധനമന്ത്രി
തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറൻസി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാദ്ധ്യതയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഐ.എം.എഫ് മീറ്റിംഗിൽ പറഞ്ഞു. വളരെ സമർത്ഥമായി സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്ന് പറഞ്ഞ ധനമന്ത്രി, ഡിജിറ്റൽ ലോകത്ത് ഇന്ത്യയുടെ വളർച്ചയും കഴിഞ്ഞ ഒരു ദശകത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളും ചൂണ്ടിക്കാണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |