എരുമേലിക്കടുത്ത് മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്ന എവിടെയാണ് ?. പൊലീസും ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയും അന്വേഷിച്ചിട്ടും ഇൗ പെൺകുട്ടി ജീവനോടെയുണ്ടോ എന്ന് പോലും പറയാനായിട്ടില്ല. നടന്നത് അതത് കാലത്തെ അന്വേഷണ സംഘത്തലവൻമാരുടെ വീരസ്യം പറച്ചിൽ മാത്രം. കോളിളക്കം സൃഷ്ടിച്ച കേസിൽ എന്തുപറഞ്ഞാലും വാർത്തയാകുമെന്ന് കണ്ട് എസ്.പി മുതൽ ഡി.ജി.പി വരെയുള്ളവർ പലതരം വെളിപ്പെടുത്തലുകൾ നടത്തി കളമൊഴിഞ്ഞിരിക്കുകയാണ്. 2018 മാർച്ച് 22ന് കാണാതായ ജസ്നയുടെ തിരോധാനക്കേസ് പൊലീസിലെ മിടുക്കൻമാരെന്ന് പേരെടുത്തവർ അന്വേഷിച്ച ശേഷമാണ് സി.ബി.ഐയുടെ കൈകളിലെത്തിയത്. സി.ബി.ഐ അന്വേഷിക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും ഒരു മാസവും പിന്നിട്ടിരിക്കുകയാണ്. കേസിനെ സഹായിക്കുന്ന വിവരങ്ങൾ നൽകി സഹായിക്കണമെന്ന അറിയിപ്പ് മാത്രമാണ് സി.ബി.ഐ ഇതിനകം പുറത്തുവിട്ടിരിക്കുന്നത്.
വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജസ്ന മറിയ ജെയിംസിനെ കാണാതാകുമ്പോൾ 23വയസായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോംവിദ്യാർത്ഥിനിയായിരുന്നു. കാണാതായി നാലുവർഷം പിന്നിടുമ്പോൾ ജസ്ന ജീവനോടെയുണ്ടാകുമെന്ന നിഗമനം മാത്രമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. ജസ്ന ആത്മഹത്യ ചെയ്യുകയോ ജീവന് മറ്റേതെങ്കിലും തരത്തിൽ അപായം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം അന്വേഷണ ഏജൻസികൾക്കാണ്. അതുകൊണ്ട് അവർ ജസ്ന ജീവിച്ചിരിപ്പുണ്ടാകുമെന്ന് ആവർത്തിക്കും. മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ജസ്ന ജീവിച്ചിരിപ്പുണ്ടെന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പരസ്യ പ്രസ്താവന നടത്തിയിട്ട് രണ്ടുവർഷം കഴിഞ്ഞു. 2020 ഡിസംബറിലായിരുന്നു തച്ചങ്കരി മാദ്ധ്യമങ്ങൾക്കു മുന്നിൽ പ്രതീക്ഷയേകിയ പ്രഖ്യാപനം നടത്തിയത്. ജസ്ന തിരിച്ചുവരും അല്ലെങ്കിൽ പൊലീസ് പിടിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ കുടുംബത്തിനും നാട്ടുകാർക്കുമുണ്ടായിരുന്നു. കേസന്വേഷണത്തിൽ വളരെയധികം പുരോഗതിയുണ്ടായ സമയത്താണ് കൊവിഡ് പടർന്നതെന്നും അതുകൊണ്ട് അന്വേഷണത്തിന് തടസമുണ്ടായെന്നും തച്ചങ്കരി പറഞ്ഞിരുന്നു. കേസന്വേഷണത്തിൽ മികവ് തെളിയിച്ച കൂടത്തായി സൈമൺ എന്ന കെ.ജി സൈമണിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ തച്ചങ്കരി നടത്തിയ പ്രസ്താവനയിൽ സൈമണും അമ്പരന്നു. കൊവിഡ് കാരണം അന്വേഷണ സംഘത്തിന് തമിഴ്നാട്ടിലേക്ക് പോകാനായില്ലെന്നും ജസ്ന സഞ്ചരിച്ച വാഹനത്തെക്കുറിച്ച് ധാരണയായെന്നും തച്ചങ്കരി വെളിപ്പെടുത്തിയപ്പോൾ കൊവിഡ് മാറിയാൽ ജസ്നയെ ഉടൻ നാട്ടിലെത്തിക്കുമെന്ന് ജനം കരുതി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് കാലമേറെയായിട്ടും ജസ്ന എവിടെയെന്നതിന് ഉത്തരമില്ല.
കാണാതായ ദിവസം മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വെച്ചൂച്ചിറയ്ക്കടുത്ത് കൊല്ലമുളയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്ന, മുണ്ടക്കയത്തേക്കുള്ള ബസിൽ സഞ്ചരിച്ചുവെന്നതാണ് പൊലീസിന് ലഭിച്ച ഏക തെളിവ്. അയൽക്കാരന്റെ ഒാട്ടോറിക്ഷയിൽ മുക്കൂട്ടുതറയിലെത്തി. അവിടെനിന്ന് ബസിൽ കയറിപ്പോയി എന്ന തെളിവിനപ്പുറത്തേക്ക് പൊലീസിന് പോകാൻ കഴിഞ്ഞില്ല. അന്വേഷണ വഴിയിൽ പൊലീസ് സ്തംഭിച്ചു നിന്നപ്പോൾ ജസ്റ്റ അവളുടെ സഞ്ചാരപാതയിൽ കാതങ്ങൾ പിന്നിട്ടിരിക്കാം.
കാണാതായ ദിവസം രാവിലെ ജസ്ന വീടിന് മുന്നിലിരിക്കുന്നത് കണ്ടവരുണ്ട്. കോളേജിൽ സ്റ്റഡി ലീവായിരുന്നതിനാൽ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ജസ്ന. സ്വസ്ഥമായിരുന്ന് പഠിക്കാനായി മുണ്ടക്കയത്തുള്ള പിതൃ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജസ്ന പോയത്. പഠിക്കാനുളള പുസ്തകങ്ങളല്ലാതെ എ.ടി.എം കാർഡോ മൊബൈൽ ഫോണോ ജസ്ന കൊണ്ടുപോയിരുന്നില്ല. തെളിവുകൾ അവശേഷിക്കാതെ തിരോധാനം ചെയ്ത ജസ്ന പൊലീസിന് പുലിവാല് പിടിച്ച കേസായി. ജസ്നയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പക്ഷേ, കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ജസ്ന പൊലീസിന്റെ കൺവെട്ടത്ത് നിന്ന് മാഞ്ഞു. ജസ്ന ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിൽ എരുമേലി, മുണ്ടക്കയം, വാഗമൺ, പരുന്തുംപാറ ഭാഗങ്ങളിൽ കാടുകൾ അരിച്ചുപെറുക്കി വെറുതെ സമയം കളഞ്ഞു. ജസ്നയെ കൊലപ്പെടുത്തിയതാകാം എന്ന വിവരത്തെ തുടർന്ന് വീടിനുള്ളിൽ കുളിമുറി കുഴിച്ചുനോക്കി. ജസ്നയെ കണ്ടെത്തുന്നതിന് സുപ്രധാന വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. ജസ്നയുടെ വാട്സാപ്പ്, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ച പൊലീസിന് ഒരു സൂചനയും ലഭിച്ചില്ല.
അഭ്യൂഹങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ കേസായി ജസ്നയുടെ തിരോധാനം വഴിമാറി. കേസന്വേഷണം എങ്ങുമെത്താതെ വന്നതോടെ പൊലീസിനെതിരെ പ്രതിഷേധം ഉയർന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ജസ്നയുടെ സഹോദരനും കെ.എസ്.യുവും ഹൈക്കോടതിയിൽ ഹർജി നൽകി. സ്ത്രീകളെ സംബന്ധിച്ച കേസുകളിൽ സംസ്ഥാനത്ത് നീതിനിഷേധം നടുക്കുന്നുവെന്ന് പരാതിയുമായി ഒരാൾ ജസ്നയുടെ ചിത്രം പതിച്ച പോസ്റ്ററുമായി ഹൈക്കോടതിയിലെത്തി ജഡ്ജിയുടെ വാഹനത്തിൽ കരി ഒായിൽ ഒഴിച്ചു. ഒടുവിൽ, കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കേസ് സി.ബി.ഐയ്ക്ക് വിടുകയായിരുന്നു.
ജസ്നയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞ വാർത്തകൾ പലവിധത്തിലായിരുന്നു. ജസ്ന വിവാഹിതയായെന്നും അമ്മയായെന്നും പ്രചരണം ശക്തമായി. ജസ്ന ബംഗളൂരുവിൽ താമസിക്കുന്നതായും അഭ്യൂഹങ്ങൾ പ്രചരിച്ചു. ഏറ്റവും ഒടുവിൽ, ജസ്ന ലവ് ജിഹാദിന്റെ ഇരയായെന്നും വാർത്തകൾ പുറത്തുവരുന്നു. ഐ.എസിൽ ചേർന്ന ജസ്ന സിറിയയിലുണ്ടെന്നും കേട്ടു. ഇനി നേര് പറയേണ്ടത് സി.ബി.ഐയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |