പാലക്കാട്: സംസ്ഥാനത്തെ പെറ്റ് ഷോപ്പുകൾക്ക് താഴുവീഴുന്നു. 2016 ഡിസംബറിൽ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ ഭേദഗതി നിർദ്ദേശങ്ങൾ കർശനമാക്കാൻ തുടങ്ങിയതാണ് വളർത്തുമൃഗങ്ങളുടെ ചെറുകിട വില്പനശാലകൾക്ക് തിരിച്ചടിയായത്. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ സംസ്ഥാനത്ത് ഭൂരിഭാഗം വളർത്തുമൃഗ വില്പനകേന്ദ്രങ്ങൾക്കും വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരും. പലതും മറ്റ് ഇടങ്ങളിലേക്ക് നീങ്ങേണ്ടിവരും. ചെറുകിട പെറ്റ് ഷോപ്പുടമകൾക്ക് ഇത് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് ആക്ഷേപം. നിലവിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളെ നേരിൽകണ്ട് നിയമം നടപ്പാക്കാനുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2016ൽ കൊണ്ടുവന്ന് രണ്ട് വർഷത്തിനുശേഷം നടപ്പാക്കിയ ഭേദഗതി 38ാം സെക്ഷനിലാണ് വളർത്തുമൃഗങ്ങളുടെ വില്പന സംബന്ധിച്ച കാര്യങ്ങളുള്ളത്. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിർദ്ദേശം നടപ്പാക്കിയിരുന്നില്ല. പട്ടിക്കുട്ടിയെ പാർപ്പിക്കുന്ന ഇരുമ്പുകൂടിന് 24 ചതുരശ്ര അടി വേണമെന്നാണ് പുതിയ നിർദ്ദേശം. നായ് വർഗങ്ങളുടെ അടുത്ത് പൂച്ചയുടെയോ ഇവ രണ്ടിന്റെയും അടുത്ത് പക്ഷി, മുയൽ, പന്നികൾ തുടങ്ങിയവയുടെയോ കൂടുകൾ സജ്ജീകരിക്കാൻ പാടില്ല. ഈ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വലിയ സൂപ്പർ മാർക്കറ്റ് വലുപ്പത്തിലുള്ള കടമുറികൾ വേണ്ടിവരും.
മൂന്ന് മാസത്തിലൊരിക്കൽ വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി കടയുടമയ്ക്ക് സാക്ഷ്യപത്രം നൽകണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) എന്ന സംഘടനയ്ക്കും വില്പനശാലകളിൽ പരിശോധന നടത്താനും നടപടിക്ക് ശുപാർശ ചെയ്യാനും അധികാരമുണ്ടെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്. അറവുശാലയുടെ 100 മീറ്റർ പരിധിയിലായിരിക്കരുത് വില്പനശാലയെന്നും നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടി സ്വീകരിക്കാമെന്നും ഭേദഗതിയിൽ പറയുന്നുണ്ട്.
നിവേദനം നൽകി
അവസരം മുതലെടുത്ത് വൻകിട കോർപറേറ്റുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശങ്കകൾ വിശദീകരിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഓൾ കേരള പെറ്റ്ഷോപ് അസോസിയേഷൻ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |