കോഴഞ്ചേരി: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു. ആറന്മുള എരുമക്കാട് കളരിക്കോട് സ്വദേശി സജി (46) ആണ് മരിച്ചത്. പ്രതി ഇടയാറന്മുള കളരിക്കോട് വടക്കേതിൽ റോബിൻ ഏബ്രഹാമിനെ (26) പൊലീസ് അറസ്റ്റുചെയ്തു.
തടസം പിടിക്കാനെത്തി പരിക്കേറ്റ കളരിക്കോട് സ്വദേശി സന്തോഷ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 18ന് രാത്രി ഒൻപതു മണിയോടെ എരുമക്കാട് കളരിക്കോട് പരുത്തുപ്പാറയിലാണ് സംഭവം.
മുൻവൈരാഗ്യത്തെ തുടർന്ന് സജിയും റോബിനുമായി വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. തടസംപിടിക്കാൻ ശ്രമിച്ച സന്തോഷിനും മർദ്ദനമേറ്റു. തലയ്ക്ക് കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സജിയെ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
സജിയും റോബിനും സന്തോഷും പെയിന്റിംഗ് ജോലിക്കാരാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു സജിയെന്ന് പൊലീസ് പറഞ്ഞു. ആറൻമുള എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.എെമാരായ രാകേഷ്, അനിരുദ്ധൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |