കൊച്ചി: നടി മഞ്ചു വാര്യർക്കെതിരെ മൊഴി നൽകണമെന്നതുൾപ്പെടെ, ദിലീപിന്റെ സഹോദരനും പ്രോസിക്യൂഷൻ സാക്ഷിയുമായ അനൂപിന് ദിലീപിന്റെ അഭിഭാഷകൻ . ഫിലിപ് ടി. വർഗീസ് നിർദ്ദേശം നൽകുന്ന ശബ്ദരേഖ പുറത്ത്. ദിലീപ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനു തെളിവായാണ് പ്രോസിക്യൂഷൻ ഈ ശബ്ദരേഖ കോടതിക്ക് കൈമാറിയത്.
മഞ്ചു മദ്യപിക്കാറുണ്ടോയെന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ 'എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. മഞ്ചു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നത്. 'മഞ്ചു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ട്. വീട്ടിൽ എല്ലാവർക്കും അതറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാമെന്നല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവച്ച് തർക്കമുണ്ടായിട്ടില്ല. പത്തു വർഷത്തിലേറെയായി ചേട്ടൻ മദ്യം തൊടാറില്ല...' ഇത്തരത്തിൽ പറയണമെന്നാണ് അഭിഭാഷകന്റെ ഉപദേശം.
നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയുമുണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്ന് അഭിഭാഷകൻ പറഞ്ഞുകൊടുക്കുന്നുണ്ട്.സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ലിബർട്ടി ബഷീറും ശത്രുവാണ്. ശ്രീകുമാർ മേനോനും മഞ്ചു വാര്യരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. മഞ്ചുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നെന്ന് പറയാനും അനൂപിനെ പഠിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |