തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവിന്റെ ആനച്ചമയപ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ സുരേഷ് ഗോപി എം.പി എത്തും. മേയ് എട്ടിന് രാവിലെ 11ന് നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കണമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് സുരേഷ് ഗോപി സമ്മതം അറിയിച്ചത്. പാറമേക്കാവ് ക്ഷേത്രത്തിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഭഗവതിക്ക് പട്ടും താലിയും മാലയും അദ്ദേഹം സമർപ്പിച്ചു. പൂരത്തിന്റെ ആദ്യത്തെ കുടസമർപ്പണവും സുരേഷ് ഗോപി നിർവഹിച്ചാണ് മടങ്ങിയത്. മേയ് പത്തിനാണ് തൃശൂർ പൂരം.
സുരേഷ് ഗോപി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തി
കൊടുങ്ങല്ലൂർ: സുരേഷ് ഗോപി എം.പി കുടുംബാംഗങ്ങളുമായി കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ശത്രുസംഹാര പൂജയും ഭഗവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടായ വാളും ചിലമ്പും പട്ടും ശ്രീകോവിലിനു മുൻപിൽ സമർപ്പിച്ചു. ക്ഷേത്രത്തെ മൂന്നുതവണ പ്രദക്ഷിണം നടത്തിയതിനുശേഷമായിരുന്നു വാളും ചിലമ്പും പട്ടും സമർപ്പിച്ചത്.
തുടർന്ന് ക്ഷേത്രപാലകനു മുമ്പിൽ നാളികേരവും ഉടച്ചു. ദേവസ്വം ഓഫീസിൽ 300 രൂപ ഫീസടച്ച് രസീത് സുരേഷ് ഗോപി തന്നെ വാങ്ങി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച സുരേഷ് ഗോപിക്കൊപ്പം ഭാര്യയും മക്കൾ നാലുപേരും ഉണ്ടായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്ര ദർശനത്തിനെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |